കുവൈത്ത് സിറ്റി: കുവൈത്തിൽ ജോലി അന്വേഷിക്കുന്ന സ്വദേശികളുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഈ വർഷം ആദ്യ പകുതിയിലെ കണക്കുകൾ പ്രകാരം സിവിൽ സർവീസ് കമ്മീഷനിലും പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലും തൊഴിൽരഹിതരായി രജിസ്റ്റർ ചെയ്തിട്ടുള്ള കുവൈറ്റികളുടെ എണ്ണം 12,163 ആയതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ അറിയിച്ചു. സിവിൽ സർവീസ് കമ്മീഷനിൽ രജിസ്റ്റർ ചെയ്ത 6,863 പേരിൽ 51 ശതമാനവും പുരുഷന്മാരാണ്. ബാക്കി 3,360 പേർ സ്ത്രീകളാണ്.തൊഴിൽരഹിതരിൽ ഭൂരിഭാഗവും യുവാക്കളാണ്. 20-നും 29-നും ഇടയിൽ പ്രായമുള്ളവരാണ് ആകെയുള്ളവരുടെ 61.6 ശതമാനവും (4,234 പേർ). ഇത് രാജ്യത്തെ യുവതലമുറ നേരിടുന്ന തൊഴിൽ പ്രതിസന്ധിയെ സൂചിപ്പിക്കുന്നു. 2,582 പേർ ഒരു വർഷത്തിലധികമായി ജോലി കാത്തിരിക്കുന്നവരാണ്. 2,371 പേർ കഴിഞ്ഞ 6 മുതൽ 11 മാസമായി രജിസ്റ്റർ ചെയ്തിട്ടുള്ളവരാണ്. തൊഴിൽരഹിതരിൽ 58.3 ശതമാനവും (4,002 പേർ) അവിവാഹിതരാണ്. ഇതിൽ പുരുഷന്മാരാണ് (2,435) കൂടുതൽ.വിവാഹിതരായ 2,011 പേരും തൊഴിൽ അന്വേഷിക്കുന്നവരുടെ പട്ടികയിലുണ്ട്. ഇതിൽ കൂടുതൽ സ്ത്രീകളാണ് (1,269).ഇതിനുപുറമെ 819 വിവാഹമോചിതരും 31 വിധവകളും പട്ടികയിലുണ്ട്. സർക്കാർ മേഖലയിൽ ജോലി ആഗ്രഹിക്കുന്ന സ്വദേശികളുടെ എണ്ണം വർദ്ധിക്കുന്നതും സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണ പദ്ധതികൾ പ്രതീക്ഷിച്ച വേഗതയിൽ എത്താത്തതും ഇതിന് കാരണമായി വിലയിരുത്തപ്പെടുന്നു. യുവാക്കൾക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി പുതിയ പദ്ധതികൾ ആവിഷ്കരിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.
കുവൈത്തിൽ തൊഴിൽരഹിതരായ സ്വദേശികളുടെ എണ്ണത്തിൽ വർദ്ധനവ്; പകുതിയിലേറെയും യുവാക്കൾ
INTERNATIONAL
Recent Comments
on Hello world!


