കുവൈറ്റ് സിറ്റി: ജനുവരി 25 മുതൽ ഫെബ്രുവരി 1 വരെയുള്ള കാലയളവിൽ കുവൈറ്റിലെ വിവിധ ഗവർണറേറ്റുകളിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റും എമർജൻസി പോലീസും സംയുക്തമായി നടത്തിയ പരിശോധനകളുടെ കണക്കുകൾ പുറത്തുവിട്ടു.
റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ ഈ നീക്കത്തിൽ ആയിരക്കണക്കിന് ആളുകൾക്കെതിരെയാണ് നടപടിയെടുത്തത്. മതിയായ ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനമോടിച്ച 30 പ്രായപൂർത്തിയാകാത്തവരെ പോലീസ് പിടികൂടി. ഇവരെ തുടർനടപടികൾക്കായി ജുവനൈൽ പ്രോസിക്യൂഷന് കൈമാറി.ഒരാഴ്ചയ്ക്കുള്ളിൽ ആകെ 30,123 ട്രാഫിക് പിഴകളാണ് രേഖപ്പെടുത്തിയത്. വിവിധ നിയമലംഘനങ്ങൾ നടത്തിയ 65 പേരെ തടങ്കലിലാക്കി. ഇഖാമ കാലാവധി കഴിഞ്ഞ 42 പേരെയും തിരിച്ചറിയൽ രേഖകളില്ലാത്ത 3 പേരെയും പരിശോധനയിൽ പിടികൂടി. നിയമവിരുദ്ധമായ രീതിയിൽ നിരത്തിലിറക്കിയ 377 കാറുകളും 88 മോട്ടോർ സൈക്കിളുകളും പോലീസ് പിടിച്ചെടുത്തു.
കൂടാതെ, കോടതി ഉത്തരവനുസരിച്ച് കണ്ടുകെട്ടേണ്ടിയിരുന്ന 28 വാഹനങ്ങളും കണ്ടെത്തി. മയക്കുമരുന്ന് ഉപയോഗിച്ചതായി സംശയിക്കുന്ന ഏതാനും പേരെ പിടികൂടുകയും അവരെ പരിശോധനകൾക്കായി ഡ്രഗ് കൺട്രോൾ വിഭാഗത്തിന് കൈമാറുകയും ചെയ്തു. ഇക്കാലയളവിൽ 1,229 സാധാരണ അപകടങ്ങളും, പരിക്കുകളേറ്റ 227 ഗുരുതര അപകടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആകെ 3,186 ട്രാഫിക് റിപ്പോർട്ടുകളാണ് ഈ ഒരാഴ്ചയ്ക്കുള്ളിൽ ഫയൽ ചെയ്തത്.



