കുവൈറ്റ് സിറ്റി: ലൈസൻസില്ലാതെ വീടുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭക്ഷണ വിതരണ സംരംഭങ്ങൾക്കെതിരെ കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം നടപടി ശക്തമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഇത്തരം ബിസിനസുകൾ പരസ്യം ചെയ്യുന്നവരെ നിരീക്ഷിക്കാനും നിയമത്തിന് കീഴിൽ കൊണ്ടുവരാനുമാണ് സർക്കാരിന്റെ നീക്കം.
പൊതുജനാരോഗ്യം മുൻനിർത്തിയാണ് ഈ കർശന നടപടി.വീട്ടിലിരുന്ന് ഭക്ഷണമുണ്ടാക്കി വിൽക്കുന്നത് നിയമവിധേയമാക്കാൻ രണ്ട് പ്രധാന ലൈസൻസുകൾ ആവശ്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.വാണിജ്യ വ്യവസായ മന്ത്രാലയത്തിൽ നിന്നുള്ള ഔദ്യോഗിക അനുമതി. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനിൽ നിന്നുള്ള ആരോഗ്യ സർട്ടിഫിക്കറ്റ്. നിലവിൽ പലർക്കും വാണിജ്യ ലൈസൻസ് ഉണ്ടെങ്കിലും, ഭക്ഷണ നിർമ്മാണത്തിനുള്ള പ്രത്യേക ആരോഗ്യ അനുമതിയില്ലാതെ വീടുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത് നിയമവിരുദ്ധമാണ്.
ഇൻസ്റ്റാഗ്രാം, ടിക് ടോക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ഭക്ഷണ വിതരണത്തിനായി പരസ്യം നൽകുന്ന സംരംഭങ്ങളെ മന്ത്രാലയത്തിന്റെ പ്രത്യേക വിഭാഗം നിരീക്ഷിച്ചു വരികയാണ്. ലൈസൻസില്ലാതെ ഇത്തരം പരസ്യങ്ങൾ നൽകുന്നത് കുറ്റകരമാണ്. നിയമം ലംഘിക്കുന്നവർക്കെതിരെ കനത്ത പിഴയോ, തടവോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും. പുതിയ മീഡിയ നിയമം അനുസരിച്ച്, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ ഇത്തരം ലൈസൻസില്ലാത്ത ഉൽപ്പന്നങ്ങൾ പ്രൊമോട്ട് ചെയ്യുന്നതിനും നിയന്ത്രണങ്ങളുണ്ട്.



