കുവൈറ്റ് സിറ്റി: വിശുദ്ധ റമദാൻ മാസത്തിൽ പള്ളികളിലെ തറാവീഹ് നമസ്കാരം, ഇഫ്താർ വിരുന്നുകൾ, സംഭാവന ശേഖരണം എന്നിവയുമായി ബന്ധപ്പെട്ട് 11 ഇന കർശന നിർദ്ദേശങ്ങൾ കുവൈറ്റ് ഇസ്ലാമിക കാര്യ മന്ത്രാലയം പുറത്തിറക്കി. ഇമാമുമാർ, മുഅദ്ദിനുകൾ എന്നിവരടങ്ങുന്ന പള്ളി ജീവനക്കാർ ഈ നിർദ്ദേശങ്ങൾ നിർബന്ധമായും പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. അഞ്ച് നേരത്തെ നമസ്കാരങ്ങൾക്കും തറാവീഹ്, ഖിയാമുൽ ലൈൽ നമസ്കാരങ്ങൾക്കും പള്ളികൾക്ക് പുറത്തുള്ള ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് നിരോധിച്ചു. ബാങ്ക് വിളിക്കുന്നതിന് മാത്രമേ പുറത്തെ ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ അനുവാദമുള്ളൂ.
പള്ളികൾക്കുള്ളിൽ വെച്ച് പണമായോ ഇലക്ട്രോണിക് സംവിധാനങ്ങൾ വഴിയോ സംഭാവനകൾ ശേഖരിക്കുന്നത് നിരോധിച്ചു. മന്ത്രാലയം അംഗീകരിച്ച ഔദ്യോഗിക സംഘടനകൾക്ക് മാത്രമേ ഇതിന് അനുവാദമുണ്ടാകൂ. അംഗീകൃത സംഘടനകളുടെ പട്ടിക പിന്നീട് പ്രഖ്യാപിക്കും.പള്ളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വിശ്വാസികൾക്ക് തടസ്സമില്ലാതെ ആരാധനകൾ നിർവഹിക്കുന്നതിനുമായി പള്ളി ജീവനക്കാർക്ക് മന്ത്രാലയം പ്രത്യേക ചുമതലകൾ നൽകിയിട്ടുണ്ട്. റമദാൻ മാസത്തിൽ പള്ളികളിലെ തിരക്ക് നിയന്ത്രിക്കാനും പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ ആരാധനകൾ ക്രമീകരിക്കാനും ലക്ഷ്യമിട്ടാണ് പുതിയ സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.



