കുവൈത്ത് സിറ്റി: ആംബുലൻസുകൾ ഉൾപ്പെടെയുള്ള അടിയന്തര സേവന വാഹനങ്ങൾക്ക് മുൻഗണന നൽകുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
പോലീസ് വാഹനങ്ങൾ, ആംബുലൻസുകൾ, ഫയർ ട്രക്കുകൾ, സിവിൽ ഡിഫൻസ് വാഹനങ്ങൾ, ഔദ്യോഗിക വാഹനവ്യൂഹങ്ങൾ എന്നിവയ്ക്ക് സൈറൺ മുഴക്കി വരുമ്പോൾ വഴി നൽകാതിരിക്കുകയോ അവയെ മറികടക്കാൻ ശ്രമിക്കുകയോ ചെയ്യുന്നത് നിയമലംഘനമായി കണക്കാക്കും.ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്ക് മൂന്ന് മാസത്തിൽ കൂടാത്ത തടവോ അല്ലെങ്കിൽ 150 കുവൈത്ത് ദിനാറിൽ കുറയാത്തതും 300 ദിനാറിൽ കവിയാത്തതുമായ പിഴയോ ശിക്ഷയായി ലഭിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ചില സാഹചര്യങ്ങളിൽ തടവും പിഴയും ഒരുമിച്ച് അനുഭവിക്കേണ്ടി വരും.
ആഭ്യന്തര മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.അടിയന്തര ഘട്ടങ്ങളിൽ വാഹനങ്ങൾ ലക്ഷ്യസ്ഥാനത്ത് വേഗത്തിൽ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്. അതിനാൽ ഇത്തരം വാഹനങ്ങളുമായി സഹകരിക്കണമെന്നും നിയമം പാലിച്ച് എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.



