കുവൈറ്റിലെ പ്രമുഖ പാൻ ഇന്ത്യൻ സംഘടനയായ ഭാരതീയ പ്രവാസി പരിഷദ് പത്താം വാർഷികം ‘റൈസിങ്ങ് ഭാരത് പ്രവാസി മഹോത്സവ് 2026’ എന്ന പേരിൽ ആഘോഷിച്ചു. കേന്ദ്ര മുൻ മന്ത്രി മീനാക്ഷി ലേഖി, പി കെ കൃഷ്ണദാസ് ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.
മഹാത്മാഗാന്ധിയുടെ 78-ാം ഓർമ്മദിനത്തിലായിരുന്നു ചടങ്ങ് . ബി ഭാരതത്തിലെ 23 സംസ്ഥാനങ്ങളിൽ നിന്നുള്ള ദമ്പതികൾ ഉൾപ്പെടെ നൂറുകണക്കിന് പ്രവാസികൾ ഗാന്ധിജിക്ക് പുഷ്പാർച്ചന നടത്തി. ഭാരതീയ പ്രവാസി പരിഷദ് പ്രസിഡന്റ് സുധീർ വി. മേനോന്റെ അധ്യക്ഷതയിൽ പ്രോഗ്രാം കൺവീനർ അരുൺ കുമാർ സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി ഹരി ബാലരാമപുരം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മുഖ്യാതിഥികളായി മുൻ വിദേശകാര്യ സഹമന്ത്രി ശ്രീമതി മീനാക്ഷി ലേഖി, ബിജെപിയുടെ ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഹരിത് കേതൻ ഷേലാട്ട് എന്നിവര്‍ പങ്കെടുത്തു. ഇന്ന് ലോകം ഉറ്റുനോക്കുന്ന സാമ്പത്തിക ശക്തിയായി ഭാരതം ഉയരുന്നത് പ്രവാസികളുടെ കൂടി കഠിനാധ്വാനം കൊണ്ടാണ്ടെന്നും റൈസിങ്ങ് ഭാരത് എന്നത് വെറുമൊരു വാക്കല്ല, അത് ലോകക്രമത്തിൽ ഇന്ത്യ നേടുന്ന സ്വീകാര്യതയുടെ അടയാളമാണെന്ന് മീനാക്ഷി ലേഖി മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. പ്രവാസികൾക്കായി ഭാരത സർക്കാർ ആവിഷ്കരിച്ചിട്ടുള്ള വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ചും സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും അവർ ഊന്നിപ്പറഞ്ഞു.
ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ പി.കെ. കൃഷ്ണദാസും ചടങ്ങിൽ സംസാരിച്ചു. പ്രവാസി ഭാരതീയരുടെ പ്രശ്നങ്ങളിൽ സംഘടന ഇടപെടേണ്ടതിന്റെ ആവശ്യകതയും കേരളത്തിന്റെ വികസനത്തിൽ പ്രവാസികൾക്കുള്ള പങ്കും അദ്ദേഹം ഓർമ്മിപ്പിച്ചു. കുവൈറ്റിലെ മുൻ പബ്ലിക് പ്രോസിക്യൂട്ടർ അബ്ദുൾ റഹ്മാൻ ഫഹദ് അൽ സാഹ്ലിയെ പ്രതിനിധീകരിച്ച് അബ്ദുള്ള മുസേദ് അൽ സല്ലാലും ആശംസകൾ നേർന്നു.ഭാരതീയ ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും അറബിയിലേക്ക് വിവർത്തനം ചെയ്ത അബ്ദുൾ ലത്തീഫ് അൽ-നെസെഫിനെയും അബ്ദുള്ള അൽ-ബറൂണിയെയും പ്രവാസി സമ്മാൻ നൽകി ചടങ്ങില്‍ ആദരിച്ചു. സംഘടനയുടെ പ്രഥമ pp മുകുന്ദൻ പുരസ്‌കാരം ചടങ്ങിൽ പ്രഖ്യാപിച്ചു. പ്രവർത്തന രംഗത്തെ സേവന പ്രവർത്തനങ്ങൾക്ക് മുതിർന്ന നേതാവും രാജ്യസഭാ അംഗവുമായ സദാനന്ദൻ മാസ്റ്റർക്ക് ആണ് പി.പി. മുകുന്ദൻ സ്മാരക അവാർഡ് നൽകുന്നത്. ട്രഷറർ കൃഷ്ണകുമാർ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാ രൂപങ്ങൾ വേദിയിൽ അരങ്ങേറി. 450-ലധികം കലാകാരന്മാരുടെ നേതൃത്വത്തിലാണ് കലാപരിപാടികള്‍ നടന്നത്.



