കുവൈത്ത്സിറ്റി: രാജ്യത്ത് ശൈത്യകാലം പടിയിറങ്ങാൻ തുടങ്ങുന്നതോടെ വസ്ത്രധാരണത്തിൽ മിതത്വം പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ നിർദ്ദേശിച്ചു. പകൽ സമയങ്ങളിൽ ചൂട് അനുഭവപ്പെട്ടു തുടങ്ങുന്ന സാഹചര്യത്തിൽ പലരും, പ്രത്യേകിച്ച് യുവാക്കൾ നേർത്ത വസ്ത്രങ്ങൾ ധരിച്ചു തുടങ്ങുന്നുണ്ട്.
എന്നാൽ രാത്രികാലങ്ങളിൽ തണുപ്പ് തുടരുന്നതിനാൽ വസ്ത്രങ്ങൾ മാറ്റുന്നതിൽ അതീവ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.റമദാൻ മാസത്തിന്റെ ആദ്യ പത്ത് ദിവസങ്ങളിൽ പകൽ മിതമായ കാലാവസ്ഥയും രാത്രിയിൽ തണുപ്പും അനുഭവപ്പെടാൻ സാധ്യതയുണ്ട്. മാർച്ച് മാസത്തോടെ കാലാവസ്ഥ വസന്തകാലത്തിലേക്ക് കടക്കും. ഈ സമയത്ത് കനത്ത ശീതകാല വസ്ത്രങ്ങൾ പതുക്കെ മടക്കി വെക്കാമെങ്കിലും രാത്രിയിലെ തണുപ്പിനെ കരുതണം. ഈ വർഷം മിതമായ കാലാവസ്ഥ സാധാരണയേക്കാൾ കൂടുതൽ കാലം നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അറേബ്യൻ ഉപദ്വീപ്, ഗൾഫ് രാജ്യങ്ങൾ, ഇറാഖ് എന്നിവിടങ്ങളിൽ താപനില ഉയരുന്നതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. അറബിക്കടൽ, ഒമാൻ ഉൾക്കടൽ, പേർഷ്യൻ ഗൾഫ് എന്നിവിടങ്ങളിൽ നിന്നുള്ള ഉഷ്ണതരംഗത്തിന്റെ സ്വാധീനമാണ് അതിൽ പ്രധാനം. തിങ്കളാഴ്ച മുതൽ അടുത്ത വെള്ളി, ശനി ദിവസങ്ങൾ വരെ ഈ ചൂടുള്ള കാലാവസ്ഥ തുടരുമെന്നും അദ്ദേഹം വിശദീകരിച്ചു. അതിനാൽ പെട്ടെന്നൊരു മാറ്റത്തിന് മുതിരാതെ ഘട്ടംഘട്ടമായി മാത്രം വസ്ത്രധാരണത്തിൽ മാറ്റം വരുത്താൻ ശ്രദ്ധിക്കുക.



