കുവൈറ്റ് സിറ്റി: സർക്കാർ-സ്വകാര്യ മേഖലകളിലെ ജീവനക്കാരുടെ വിദ്യാഭ്യാസ യോഗ്യതകളും തുല്യതാ സർട്ടിഫിക്കറ്റുകളും പരിശോധിക്കുന്നതിന്റെ ഭാഗമായി കുവൈറ്റിൽ നിർണ്ണായക നീക്കം. ഇതിനായുള്ള പ്രത്യേക സമിതി വരാനിരിക്കുന്ന ബുധനാഴ്ച ഒരു മാർഗ്ഗനിർദ്ദേശ യോഗം വിളിച്ചുചേർത്തിട്ടുണ്ട്. മന്ത്രാലയങ്ങൾ, പൊതുസ്ഥാപനങ്ങൾ, സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഈ യോഗത്തിൽ പങ്കെടുക്കും.കുവൈറ്റ് പൗരന്മാരെയും പ്രവാസികളെയും ഒരുപോലെ ബാധിക്കുന്നതാണ് ഈ പരിശോധന. കഴിഞ്ഞ വർഷം അവസാനത്തോടെ രൂപീകരിച്ച ഈ സമിതി, രാജ്യത്തെ എല്ലാ ജീവനക്കാരുടെയും സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്.
ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നുള്ള തുല്യതാ സർട്ടിഫിക്കറ്റുകൾ നേടുന്നതിനായുള്ള നടപടിക്രമങ്ങളും സാങ്കേതിക വശങ്ങളും യോഗത്തിൽ വിശദീകരിക്കും. വിവിധ വകുപ്പുകളിലെ നേതൃസ്ഥാനങ്ങളിലുള്ള ഉദ്യോഗസ്ഥർക്ക് ആവശ്യമായ വ്യക്തത നൽകാനാണ് ഈ സെഷൻ ലക്ഷ്യമിടുന്നത്.വ്യാജ സർട്ടിഫിക്കറ്റുകൾ തടയുന്നതിനും യോഗ്യതയുള്ളവർക്ക് മാത്രം തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനും കുവൈറ്റ് സർക്കാർ നടത്തുന്ന വലിയൊരു ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമാണിത്. സർട്ടിഫിക്കറ്റുകൾ വെരിഫൈ ചെയ്യുന്നതിൽ എന്തെങ്കിലും പ്രായോഗിക തടസ്സങ്ങളുണ്ടെങ്കിൽ അവ പരിഹരിക്കാനുള്ള മാർഗ്ഗങ്ങളും സമിതി വിശദീകരിക്കും.



