കുവൈറ്റ് സിറ്റി: രാജ്യത്തെ പ്രധാന പാതകളിലും ജനവാസ മേഖലകളിലും ഹൈവേ പെട്രോൾ വിഭാഗം ഞായറാഴ്ച നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക നിയമലംഘനങ്ങൾ കണ്ടെത്തി. ഒരൊറ്റ ദിവസം കൊണ്ട് 3,288 ട്രാഫിക് നിയമലംഘനങ്ങളാണ് അധികൃതർ റിപ്പോർട്ട് ചെയ്തത്. ഇതിൽ ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് 88 പേർക്കും, സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 33 പേർക്കും, അമിതവേഗതയ്ക്ക് 4 പേർക്കും പിഴ ചുമത്തി.
കൂടാതെ ട്രക്കുകളും ബസുകളും ഉൾപ്പെട്ട 292 നിയമലംഘനങ്ങളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.പരിശോധനയ്ക്കിടെ വിവിധ കേസുകളിൽ ഒളിവിൽ കഴിഞ്ഞിരുന്ന 20 പേരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഇതിൽ 15 പേർ കുവൈറ്റ് പൗരന്മാരാണ്. ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയ എട്ട് പേരെ ട്രാഫിക് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇതിൽ അഞ്ച് പേർ സ്വദേശികളാണ്. നിയമവിരുദ്ധമായ രീതിയിൽ സ്വന്തം വാഹനത്തിൽ യാത്രക്കാരെ കടത്തിയതിന് പിടിയിലായ ഒരു ഇന്ത്യക്കാരനെയും ഒരു ഈജിപ്ഷ്യൻ പൗരനെയുമാണ് രാജ്യം നാടുകടത്താൻ തീരുമാനിച്ചത്.



