കുവൈറ്റ് സിറ്റി: രാജ്യത്തെ റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഗതാഗത നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനുമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നടത്തിയ ഒരാഴ്ച നീണ്ടുനിന്ന തീവ്ര പരിശോധനയുടെ ഫലങ്ങൾ പുറത്തുവിട്ടു. ഫെബ്രുവരി 2 മുതൽ ഫെബ്രുവരി 8 വരെയുള്ള കാലയളവിൽ നടത്തിയ ഫീൽഡ് പരിശോധനകളിൽ 27,300 ട്രാഫിക് നിയമലംഘനങ്ങളാണ് അധികൃതർ കണ്ടെത്തിയത്. രാജ്യത്തെ പ്രധാന പാതകളെല്ലാം കേന്ദ്രീകരിച്ചായിരുന്നു ഈ മിന്നൽ പരിശോധനകൾ.
ഗതാഗത നിയമത്തിലെ ആർട്ടിക്കിൾ 207 ലംഘിച്ചതിന് 404 കാറുകളും 64 മോട്ടോർ സൈക്കിളുകളും അധികൃതർ കസ്റ്റഡിയിലെടുത്തു. ട്രാഫിക് നിയമലംഘകർക്ക് പുറമെ, താമസരേഖ കാലാവധി കഴിഞ്ഞ 39 പേരെയും സുരക്ഷാ സേന പിടികൂടിയിട്ടുണ്ട്. വിവിധ കേസുകളിൽ വാറണ്ട് നിലവിലുള്ളവരും ജോലിക്ക് ഹാജരാകാതെ മാറിനിന്നവരുമായ 50 പേരെയും ഈ പരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്തു. കോടതി ഉത്തരവ് പ്രകാരം പിടിച്ചെടുക്കേണ്ട 33 വാഹനങ്ങളും പോലീസ് ഈ കാലയളവിൽ കണ്ടെത്തി.പരിശോധന നടന്ന ഒരാഴ്ചയ്ക്കുള്ളിൽ 2,781 ട്രാഫിക് പരാതികളാണ് പട്രോളിംഗ് വിഭാഗം കൈകാര്യം ചെയ്തത്. ഇതിൽ പരിക്കുകളോടെയുള്ള 223 അപകടങ്ങളും 1,116 സാധാരണ വാഹനാപകടങ്ങളും ഉൾപ്പെടുന്നു. തിരിച്ചറിയൽ രേഖകൾ കൈവശമില്ലാത്ത ഒരാളെയും അസ്വാഭാവിക സാഹചര്യത്തിൽ കണ്ടെത്തിയ മറ്റൊരു വ്യക്തിയെയും കൂടുതൽ അന്വേഷണത്തിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. വരും ആഴ്ചകളിലും പരിശോധനകൾ തുടരുമെന്നും നിയമങ്ങൾ കർശനമായി പാലിക്കണമെന്നും ട്രാഫിക് വിഭാഗം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.



