കുവൈത്ത് സിറ്റി: രാജ്യത്തെ ട്രാഫിക് നിയമലംഘനങ്ങൾ തടയുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നടത്തിയ പരിശോധനയിൽ ഒരു ദിവസത്തിനിടെ 3,206 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. വിവിധ ഗവർണറേറ്റുകളിൽ നടത്തിയ പരിശോധനയിൽ നിയമം ലംഘിച്ച 47 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും അധികൃതർ പിടിച്ചെടുത്തു.
ഇതിൽ ഏറ്റവും പ്രധാനമായി 322 കേസുകൾ റിപ്പോർട്ട് ചെയ്തത് ആശുപത്രി പരിസരങ്ങളിലെ അനധികൃത പാർക്കിങ്ങിനാണ്.ആശുപത്രി കവാടങ്ങളിലും നടപ്പാതകളിലും വാഹനം പാർക്ക് ചെയ്യുന്നത് അടിയന്തര ചികിത്സാ സേവനങ്ങളെയും ആംബുലൻസുകളുടെ നീക്കത്തെയും തടസ്സപ്പെടുത്തുന്നു എന്ന പരാതിയെത്തുടർന്നാണ് ട്രാഫിക് പോലീസ് പരിശോധന ശക്തമാക്കിയത്. നിരോധിത മേഖലകളിൽ വാഹനം പാർക്ക് ചെയ്ത് ഗതാഗത തടസ്സം സൃഷ്ടിച്ചവർക്കെതിരെയാണ് ഭൂരിഭാഗം നടപടികളും സ്വീകരിച്ചിട്ടുള്ളത്.
പരിശോധനയിൽ ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയത് അൽ-അമിരി ആശുപത്രി പരിസരത്താണ്. ഇവിടെ മാത്രം 119 കേസുകൾ റിപ്പോർട്ട് ചെയ്തു. അടിയന്തര സാഹചര്യങ്ങളിൽ മെഡിക്കൽ സംഘത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെ വരും ദിവസങ്ങളിലും കർശന നടപടി തുടരുമെന്ന് ട്രാഫിക് അധികൃതർ മുന്നറിയിപ്പ് നൽകി.


