കുവൈത്ത് സിറ്റി: പരിശുദ്ധ റമദാൻ മാസം അടുത്തിരിക്കെ, രാജ്യത്തെ കോ ഓപ്പറേറ്റീവ് സ്റ്റോറുകളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി കുവൈത്ത് സാമൂഹിക മന്ത്രാലയം നടപടികൾ ശക്തമാക്കി. സഹകരണ മേഖലയിലെ നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ബജറ്റ് തയ്യാറാക്കൽ, ഫണ്ട് വിനിയോഗം എന്നിവയിലെ ക്രമക്കേടുകൾ തടയുന്നതിനുമാണ് മന്ത്രാലയത്തിന്റെ നീക്കം.
സാമൂഹിക മന്ത്രാലയത്തിലെ ഫിനാൻഷ്യൽ, അഡ്മിനിസ്ട്രേറ്റീവ് ആൻഡ് കോഓപ്പറേറ്റീവ് അഫയേഴ്സ് സെക്ടർ ആക്ടിംഗ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. സയ്യിദ് ഈസയാണ് ഇക്കാര്യം അറിയിച്ചത്. ജനറൽ അസംബ്ലിയുടെ അംഗീകാരമില്ലാതെ വരാനിരിക്കുന്ന ബജറ്റിൽ നിന്ന് തുക മുൻകൂട്ടി ചെലവഴിക്കാൻ ശ്രമിക്കുന്ന സഹകരണ സംഘങ്ങൾക്ക് അദ്ദേഹം കർശന മുന്നറിയിപ്പ് നൽകി. ചില സംഘങ്ങൾ പർച്ചേസ് ബാലൻസുകൾ വിതരണം ചെയ്യുന്നതിനായി ഇത്തരത്തിൽ ഫണ്ട് ആവശ്യപ്പെടുന്നത് നിയമവിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
റമദാൻ കാലത്തെ പ്രത്യേക ചെലവുകൾക്കും വിതരണങ്ങൾക്കും കൃത്യമായ ആസൂത്രണവും നിയമപരമായ അനുമതിയും ആവശ്യമാണ്. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സഹകരണ മേഖലയുടെ സുതാര്യത ഉറപ്പാക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ വ്യക്തമാക്കി.


