കുവൈത്ത്സിറ്റി: രാജ്യത്തെ സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവരുടെ വിദ്യാഭ്യാസ യോഗ്യതകൾ പരിശോധിക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ വിവരങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പുതുക്കാൻ അക്കാദമിക് ക്രെഡൻഷ്യൽ വെരിഫിക്കേഷൻ കമ്മിറ്റി നിർദ്ദേശം നൽകി.
ഏകീകൃത സർക്കാർ ആപ്പായ ‘സഹേൽ’ വഴി ലഭിക്കുന്ന അറിയിപ്പുകൾക്കനുസരിച്ച് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാനാണ് സ്ഥാപനങ്ങളോടും ജീവനക്കാരോടും ആവശ്യപ്പെട്ടിരിക്കുന്നത്. വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്താനും വിദ്യാഭ്യാസ യോഗ്യതകളുടെ ആധികാരികത ഉറപ്പുവരുത്താനുമുള്ള രാജ്യവ്യാപകമായ നീക്കത്തിന്റെ ഭാഗമാണിതെന്ന് സിവിൽ സർവീസ് കമ്മീഷൻ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി നർജിസ് അബ്ദുൾറസൂൽ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി വിവിധ മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ കമ്പനികൾ എന്നിവയുടെ പ്രതിനിധികളുമായി കമ്മീഷൻ ആസ്ഥാനത്ത് പ്രത്യേക യോഗം ചേർന്നു.
സ്വദേശികളും വിദേശികളുമായ എല്ലാ ജീവനക്കാരുടെയും വിദ്യാഭ്യാസ രേഖകൾ കൃത്യമാണെന്ന് ഉറപ്പുവരുത്തുകയാണ് ഈ പരിശോധനയുടെ ലക്ഷ്യം. യോഗ്യതകൾ കൃത്യമായി സാക്ഷ്യപ്പെടുത്തുന്നത് വഴി ജീവനക്കാരുടെ തൊഴിൽ ആനുകൂല്യങ്ങളും സാമ്പത്തിക ആനുകൂല്യങ്ങളും സുരക്ഷിതമാക്കാൻ സാധിക്കുമെന്നും അധികൃതർ അറിയിച്ചു. വിവരങ്ങൾ കൃത്യസമയത്ത് നൽകാത്ത സ്ഥാപനങ്ങൾക്കും ജീവനക്കാർക്കുമെതിരെ നടപടികൾ ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.


