കുവൈറ്റ് സിറ്റി: ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും വൈവിധ്യമാർന്ന ഭക്ഷണരുചികളും കലാരൂപങ്ങളും കോർത്തിണക്കി കുവൈറ്റിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച ‘ഭാരത് മേള’ വൻ വിജയമായി. ഫെബ്രുവരി 13 വെള്ളിയാഴ്ച അറേബ്യൻ ഗൾഫ് റോഡിലെ മനോഹരമായ ഗ്രീൻ ഐലൻഡ് ബീച്ച് ഫ്രണ്ടിലായിരുന്നു ഈ സാംസ്കാരിക മാമാങ്കം അരങ്ങേറിയത്.
ഇന്ത്യക്കാർക്ക് പുറമെ കുവൈറ്റ് സ്വദേശികളും വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും ഉൾപ്പെടെ രണ്ടര ലക്ഷത്തിലധികം (2,50,000) ആളുകളാണ് മേളയിൽ പങ്കെടുത്തത്.കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ മിസ്സ് പാരമിത ത്രിപാഠി ഭദ്രദീപം കൊളുത്തി മേള ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ തനതായ ‘പഞ്ചവാദ്യ’ത്തിന്റെ അകമ്പടിയോടെ നടന്ന ഉദ്ഘാടന ചടങ്ങ് കാണികളിൽ ആവേശം പടർത്തി.ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ദീർഘകാല സുഹൃദ്ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ ഇത്തരം സാംസ്കാരിക കൂട്ടായ്മകൾക്ക് വലിയ പങ്കുണ്ടെന്ന് അംബാസഡർ തന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്രിയാത്മകമായ പങ്കാളിത്തത്തെ അവർ പ്രത്യേകം അഭിനന്ദിച്ചു.ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാരൂപങ്ങൾ, കരകൗശല വസ്തുക്കളുടെ പ്രദർശനം, തനതായ ഇന്ത്യൻ ഭക്ഷണവിഭവങ്ങൾ വിളമ്പുന്ന സ്റ്റാളുകൾ എന്നിവ മേളയെ ആകർഷകമാക്കി. കുവൈറ്റിലെ ടൂറിസ്റ്റിക് എന്റർപ്രൈസ് കമ്പനിയുമായി സഹകരിച്ചാണ് എംബസി ഈ ബൃഹത്തായ പരിപാടി സംഘടിപ്പിച്ചത്. കുവൈറ്റിലെ പ്രവാസി ജീവിതത്തിലെ ഏറ്റവും വലിയ സാംസ്കാരിക സംഗമങ്ങളിൽ ഒന്നായി ഭാരത് മേള 2026 മാറി.


