ഒമിക്രോൺ മറ്റ് കോവിഡ് വകഭേദങ്ങളെക്കാൾ അപകടകാരിയോ; ഇതുവരെ തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന

  • 01/12/2021


ജനീവ: ദക്ഷിണാഫ്രിക്കയിൽ പുതുതായി കണ്ടെത്തിയ കോവിഡിന്റെ ഒമിക്രോൺ വകഭേദം, മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതൽ വ്യാപനശേഷിയും അപകടകാരിയും ആണെന്നതിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ലു.എച്ച്.ഒ).

'ഒമിക്രോൺ മറ്റുവകഭേദങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് സൂചിപ്പിക്കുന്നതിന് നിലവിൽ വിവരങ്ങളൊന്നും ഇല്ല'-ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കി.

കോവിഡ് 19 ന് കാരണമായ 'സാർസ്-കോവ്-2' വൈറസിന്റെ പുതിയ ഒമിക്രോൺ വകഭേദം, ലോകമെങ്ങും ആശങ്ക പടർത്തുന്നതിന് ഇടയിലാണ് ലോകാരോഗ്യ സംഘടനയുടെ വിശദീകരണം.

ഒമിക്രോൺ വകഭേദത്തിന്റെ തീവ്രത മനസിലാക്കാൻ ആഴ്ച്ചകളെടുക്കും. ചില സർവകലാശലകൾ നടത്തിയ പ്രാഥമിക പഠനങ്ങൾ സൂചിപ്പിക്കുന്നത്, അത്ര ഗുരതരമല്ലാത്ത കൂടുതൽ രോഗലക്ഷണങ്ങൾ ഒമിക്രോൺ ബാധിച്ചവരിലുണ്ടാകുന്നു എന്നാണ്.

ദക്ഷിണാഫ്രിക്കയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നതായി പ്രാഥമിക ഡാറ്റ സൂചിപ്പിക്കുന്നു, എന്നാൽ ഇത് ഒമിക്രോൺ അണുബാധയുടെ ഫലമായിട്ടുള്ളതാകണം എന്നില്ല, രോഗബാധിതരുടെ എണ്ണത്തിലെ വർധന മൂലമാകാമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

അതിനിടെ, ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ ലോകരാജ്യങ്ങൾ യാത്രാനിയന്ത്രണം ഏർപ്പെടുത്തിയതിൽ കടുത്ത പ്രതിഷേധവുമായി ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ രാംഫോസ രംഗത്തെത്തി.

'ശാസ്ത്രീയമായി ന്യായീകരിക്കാൻ കഴിയാത്ത' യാത്രാനിയന്ത്രണങ്ങൾ അടിയന്തിരമായി പിൻവലിക്കാൻ രാജ്യങ്ങൾ തയ്യാറാകണമെന്ന് പ്രസിഡന്റ് രാംഫോസ ആവശ്യപ്പെട്ടു.

Related News