കാഞ്ചിയാറിലെ അനുമോളുടെ കൊലപാതക കേസില്‍ ഭര്‍ത്താവ് ബിജേഷിന്‍റെ വെളിപ്പെടുത്തല്‍

  • 26/03/2023

തൊടുപുഴ: കാഞ്ചിയാറിലെ അനുമോളുടെ കൊലപാതക കേസില്‍ ഭര്‍ത്താവ് ബിജേഷിന്‍റെ വെളിപ്പെടുത്തല്‍. കൊലപാതകം ചെയ്യാനുള്ള കാരണമടക്കം ബിജേഷ് പൊലീസിനോട് വെളിപ്പെടുത്തിയെന്നാണ് വ്യക്തമാകുന്നത്. മദ്യപിച്ചെത്തി ഉപദ്രവിക്കുന്നതുമായി ബന്ധപ്പെട്ട് അനുമാള്‍ വനിത സെല്ലില്‍ പരാതി നല്‍കിയതിലുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് കൊലപ്പെടുത്തിയതെന്നാണ് പിടിയിലായ ബിജേഷ് പൊലീസിന് നല്‍കിയ മൊഴി.


സ്ഥിരമായി മദ്യപിച്ച്‌ വീട്ടിലെത്തി വഴക്കുണ്ടാക്കാറുണ്ടായിരുന്നു ബിജേഷ്. എന്നാല്‍ ഇതില്‍ സഹികെട്ട അനുമോള്‍ വനിത സെല്ലില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്നാണ് ബിജേഷ് പൊലീസിനോട് പറഞ്ഞത്.

ഇത് സ്ഥിരീകരിക്കാന്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കും. കൊലപാതകത്തിനു ശേഷം അനുമോളുടെ മൊബൈല്‍ ഫോണ്‍ വിറ്റ ശേഷമാണ് കടന്ന് കളഞ്ഞതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ബിജേഷിന്‍റെ മൊബൈലും ഉപേക്ഷിച്ച നിലയില്‍ കുമളിയില്‍ നിന്നും പൊലീസിന് ലഭിച്ചിരുന്നു.

ഈ മാസം 21 ന് വൈകിട്ടാണ് കാഞ്ചിയാര്‍ സ്വദേശിയായ അധ്യാപിക അനുമോളെ വീട്ടിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുറിയിലെ കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ചൊവ്വാഴ്ച രാവിലെ ഭര്‍ത്താവ് ബിജേഷ് ഒളിവില്‍ പോകുകയും ചെയ്തു. തുടര്‍ന്ന് കട്ടപ്പന ഡി വൈ എസ് പി വി എ നിഷാദ് മോന്‍റെ നേതൃത്വത്തിലുള്ള സംഘം ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിരുന്നു. തിരച്ചിലിനൊടുവില്‍ ഇന്ന് തമിഴ്നാട്ടില്‍ നിന്നും എത്തിയ ഇയാളെ കുമളി എസ് എച്ച്‌ ഒ യുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

Related News