ഇന്ത്യയിലേക്ക് നികുതി രഹിത സാധനങ്ങൾ കൊണ്ടുവരുന്നതിനുള്ള പരിധി 50,000 രൂപയിൽ നിന്ന് 75,000 രൂപയായി ഉയർത്തിയതായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 2026 ഫെബ്രുവരി 2 അര്‍ദ്ധ രാത്രി മുതലാണ് നിയമം പ്രാബല്യത്തില്‍ വന്നത്. പുതിയ നിയമങ്ങൾ പ്രകാരം, വിമാനമാർഗ്ഗമോ കടൽ മാർഗമോ ഇന്ത്യയിലെത്തുന്ന ഇന്ത്യൻ നിവാസികൾക്കും ഇന്ത്യൻ വംശജരായ വിനോദസഞ്ചാരികൾക്കും ₹75,000 വരെ വിലയുള്ള സാധനങ്ങൾ യാതൊരു കസ്റ്റംസ് തീരുവയും നൽകാതെ കൊണ്ടുവരാം. എന്നാൽ ആ സാധനങ്ങൾ വ്യക്തിഗത ഉപയോഗത്തിനുള്ളതും ലഗേജിൽ കൊണ്ടുപോകുന്നതുമാണെങ്കിൽ മാത്രമേ ഇത് സാധ്യമാകൂ. വിദേശ യാത്രയ്ക്കും ഉപഭോഗത്തിനും അനുസൃതമായി യാത്രാ മാനദണ്ഡങ്ങൾ ലഘൂകരിക്കുന്നതിനും ബാഗേജ് നിയമങ്ങൾ ക്രമീകരിക്കുന്നതിനും ലക്ഷ്യമിട്ടാണ് നീക്കം.
ഇന്ത്യയിൽ എത്തുന്ന കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ദൈനംദിന ജീവിത ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ വ്യക്തിഗത വസ്തുക്കളും യാത്രാ സുവനീറുകളും, ഡ്യൂട്ടി ഇല്ലാതെ ആ വ്യക്തിയുടെയോ അയാളുടെ യഥാർത്ഥ ബാഗേജിലോ കൊണ്ടുപോകാൻ അനുവദിക്കുമെന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.
പതിറ്റാണ്ടുകൾ പഴക്കമുള്ള നിയന്ത്രണത്തിന് പകരമായാണ് പുതിയ ബാഗേജ് നിയമങ്ങൾ പ്രാബല്യത്തിൽ വന്നിരിക്കുന്നത്. ഒപ്പം, ഇന്ത്യയിലെത്തുന്ന വിദേശ വംശജരായ വിനോദസഞ്ചാരികൾക്ക് ₹25,000 വരെയുള്ള സാധനങ്ങൾക്ക് ഡ്യൂട്ടി ഫ്രീ ക്ലിയറൻസ് അനുവദിക്കും. 2016ലെ ബാഗേജ് നിയമത്തിൽ ഈ പരിധി ₹ 15,000 ആയിരുന്നു. ഇന്ത്യൻ വംശജനായ താമസക്കാരനോ വിനോദസഞ്ചാരിയോ ഒരു വർഷത്തിൽ കൂടുതൽ വിദേശത്ത് താമസിക്കുന്ന സാഹചര്യത്തിൽ, ഇന്ത്യയിലേക്ക് മടങ്ങുമ്പോൾ, സ്ത്രീ യാത്രികർക്ക് 40 ഗ്രാം വരെയുള്ള ആഭരണങ്ങൾക്കും ഡ്യൂട്ടി ഫ്രീ ക്ലിയറൻസ് അനുവദിക്കും.
“ബോണഫൈഡ്” ബാഗേജിൽ സ്ത്രീ യാത്രക്കാർ ഒഴികെയുള്ള ആരെങ്കിലും കൊണ്ടുവരുകയാണെങ്കിൽ പരിധി 20 ഗ്രാം ആയിരിക്കും. സ്വർണ്ണം, വെള്ളി, പ്ലാറ്റിനം അല്ലെങ്കിൽ മറ്റ് വിലയേറിയ ലോഹങ്ങൾ കൊണ്ട് നിർമിച്ചതും, വ്യക്തി സാധാരണയായി ധരിക്കുന്നതുമായ ആഭരണങ്ങൾക്കാണ് ഇത് ബാധകം



