കുവൈറ്റ് സിറ്റി: 2025 അവസാനത്തോടെ കുവൈറ്റിലെ തൊഴിൽ വിപണി വലിയ വളർച്ച കൈവരിച്ചതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 8.9 ശതമാനം വളർച്ചയാണ് ഈ മേഖലയിൽ രേഖപ്പെടുത്തിയത്.
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2,62,960 പുതിയ തൊഴിലാളികൾ കൂടി എത്തിയതോടെ രാജ്യത്തെ ആകെ തൊഴിൽ ശക്തി 3.212 ദശലക്ഷമായി ഉയർന്നു. 2024-ൽ ഇത് 2.94 ദശലക്ഷമായിരുന്നു.ഗാർഹിക തൊഴിലാളികളെ ഒഴിവാക്കിയുള്ള കണക്കുകൾ പരിശോധിച്ചാൽ, ആകെ തൊഴിലാളികളുടെ എണ്ണം 2.353 ദശലക്ഷമാണ്. ഇതിൽ 69.7 ശതമാനവും പുരുഷന്മാരാണ്. ഗാർഹിക തൊഴിൽ മേഖലയിൽ മാത്രം 7,61,152 പേർ ജോലി ചെയ്യുന്നുണ്ട്, ഇത് ആകെ തൊഴിൽ ശക്തിയുടെ 25.2 ശതമാനത്തോളം വരും. വിദേശി തൊഴിലാളികളുടെ എണ്ണം 2.7 ദശലക്ഷത്തോട് അടുക്കുമ്പോൾ, സ്വദേശികളായ കുവൈറ്റ് പൗരന്മാരുടെ എണ്ണം 4,93,400 ആയി ഉയർന്നു. സ്വദേശികളായ തൊഴിലാളികളിൽ 80 ശതമാനവും സർക്കാർ മേഖലയിലാണ് ജോലി ചെയ്യുന്നത്.
സ്വകാര്യ മേഖലയിൽ 67,200 കുവൈറ്റ് പൗരന്മാർ മാത്രമാണ് തൊഴിലെടുക്കുന്നത്. അതേസമയം, 15 വയസ്സിന് താഴെയുള്ള കുട്ടികളും വയോധികരുമുൾപ്പെടെ ഒരു ദശലക്ഷത്തോളം സ്വദേശികൾ നിലവിൽ തൊഴിൽ മേഖലയ്ക്ക് പുറത്താണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സർക്കാർ മേഖലയിലെ ആകെ ജീവനക്കാരുടെ എണ്ണം 5,25,500 ആണ്. ഇതിൽ 3,95,110 പേർ സ്വദേശികളും 1,30,400 പേർ പ്രവാസികളുമാണ്. സാമ്പത്തിക മേഖലയിലെ ഈ ഉണർവ് വരും വർഷങ്ങളിലും തുടരുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.



