കുവൈറ്റ്സിറ്റി: റമദാൻ മാസത്തോടനുബന്ധിച്ച് കുവൈറ്റിൽ നടന്ന 23-ാമത് വാർഷിക ധനസമാഹരണ കാമ്പയിനിൽ നിയമലംഘനങ്ങൾ ഗണ്യമായി കുറഞ്ഞതായി സാമൂഹിക കാര്യ മന്ത്രാലയം വെളിപ്പെടുത്തി. മുൻ വർഷങ്ങളെ അപേക്ഷിച്ച്, പ്രത്യേകിച്ച് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നിയമലംഘനങ്ങളിൽ ഏകദേശം 70 ശതമാനത്തോളം കുറവുണ്ടായതായി മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കാൻ മന്ത്രാലയം നടപ്പിലാക്കിയ കർശനമായ മേൽനോട്ടമാണ് ഈ നേട്ടത്തിന് പിന്നിൽ.
സാമൂഹിക കാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ആഭ്യന്തര മന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം, കുവൈറ്റ് മുനിസിപ്പാലിറ്റി എന്നിവയുടെ പ്രതിനിധികളെ ഉൾപ്പെടുത്തി രൂപീകരിച്ച മൂന്ന് ഫീൽഡ് ഇൻസ്പെക്ഷൻ ടീമുകളാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്. റമദാൻ ആരംഭം മുതൽ നടത്തിയ പരിശോധനകളിൽ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് പഴയ വസ്ത്രങ്ങൾ ശേഖരിക്കുന്നതിനായി അനധികൃതമായി സ്ഥാപിച്ച കിയോസ്കുകളാണ്. നഗരത്തിന് പുറത്തുള്ള പ്രദേശങ്ങളിൽ നിന്നായി ഇത്തരത്തിലുള്ള 140-ലധികം അനധികൃത കിയോസ്കുകൾ അധികൃതർ കണ്ടെത്തി.
ഉറവിടം വ്യക്തമല്ലാത്തതും അനുമതിയില്ലാത്തതുമായ മിക്ക കിയോസ്കുകളും മുനിസിപ്പാലിറ്റി ഇതിനോടകം നീക്കം ചെയ്തിട്ടുണ്ട്. മന്ത്രാലയത്തിന്റെ മേൽനോട്ടത്തിന് പുറത്ത് നിയമവിരുദ്ധമായി സാധനങ്ങളും മറ്റും ശേഖരിക്കുന്നതിനായി ഇത്തരം സംവിധാനങ്ങൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാലാണ് നടപടി കടുപ്പിച്ചത്. ധനസമാഹരണ പ്രവർത്തനങ്ങൾ ഔദ്യോഗിക ചാനലുകൾ വഴി മാത്രമേ നടക്കുന്നുള്ളൂ എന്ന് ഉറപ്പാക്കാൻ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

