ഭൂട്ടാനിൽ നിന്ന് ആഢംബര വാഹനങ്ങൾ നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് കടത്തിയ വൻ മാഫിയ സംഘത്തിലെ മുഖ്യ സൂത്രധാരൻ പിടിയിൽ. പശ്ചിമ ബംഗാളിലെ ജയ്‌ഗാവോൺ സ്വദേശിയായ വിശ്വദിപ് ദാസിനെയാണ് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം അറസ്റ്റ് ചെയ്‌തത്. ഇയാൾക്കൊപ്പം അസം മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാല് പേരും പിടിയിലായിട്ടുണ്ട്.’ഓപ്പറേഷൻ നുംഖോർ’ എന്ന പേരിൽ കസ്റ്റംസ് നടത്തിയ വിപുലമായ അന്വേഷണത്തിനൊടുവിലാണ് അന്തർ സംസ്ഥാന ബന്ധമുള്ള ഈ സംഘം വലയിലാകുന്നത്. ഇന്ത്യ കണ്ട ഏറ്റവും വലിയ വാഹനക്കടത്ത് തട്ടിപ്പാണ് ഭൂട്ടാൻ വാഹനക്കടത്ത് എന്ന് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം കമ്മിഷണർ ഡോ.ടിജു ഇടിവി ഭാരതിനോട് പറഞ്ഞു. നിലവിൽ പിടിയിലായ സംഘം 460 വാഹനങ്ങൾ കടത്തിയെന്നാണ് മൊഴി നൽകിയത്.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലായി 10,000 വാഹനങ്ങൾ ഭൂട്ടാനിൽ നിന്നും കടത്തിക്കൊണ്ട് വന്ന് റജിസ്റ്റർ ചെയ്‌തതായി സിഐജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. കേരളത്തിൽ 49 വാഹനങ്ങളാണ് ഇതുവരെ പിടികൂടിയതെങ്കിലും കൂടുതൽ വാഹനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് പ്രിവന്‍റീവ് കമ്മിഷണർ വ്യക്തമാക്കി.പിടിയിലായ വിശ്വദിപ് ദാസ് വാഹന നിർമാണ കമ്പനിയിലെ പ്രൊഫഷണലാണ്. ഇയാളുടെ സാങ്കേതിക വിദ്യയിലുള്ള അറിവ് ഉപയോഗിച്ചാണ് ഭൂട്ടാനിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ആഢംബര കാറുകൾ അതിർത്തി കടത്തി ഇന്ത്യയിലെത്തിച്ചിരുന്നത്. ഭൂട്ടാനിൽ വിദേശ വാഹനങ്ങൾക്ക് ഇന്ത്യയെ അപേക്ഷിച്ച് നികുതി കുറവാണെന്നത് മുതലെടുത്തായിരുന്നു തട്ടിപ്പ്.


