ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ചെങ്കോട്ട ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ട്. പാകിസ്ഥാൻ ഭീകര സംഘടനകളാണ് ഇതിന് പിന്നിലെന്നാണ് വിലയിരുത്തൽ. ചാന്ദ്‌നി ചൗക്ക് പ്രദേശത്തെ ഒരു ക്ഷേത്രം തീവ്രവാദികൾ ലക്ഷ്യമിട്ടേക്കാമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ചെങ്കോട്ടയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളും മറ്റ് ചില തീർഥാടന കേന്ദ്രങ്ങളുമാണ് ലക്ഷ്യം വച്ചിരിക്കുന്നത്. നിലവിൽ ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) നിരീക്ഷണത്തിലാണ്. സംഘം ആക്രമണം നടത്താൻ പദ്ധതിയിടുന്നതായി ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രദേശത്ത് സുരക്ഷയും മറ്റ് നിയന്ത്രണങ്ങളും കർശനമാക്കിയിട്ടുണ്ടെന്ന് ഇൻ്റലിജൻസ് വൃത്തങ്ങൾ പറഞ്ഞു.
ഫെബ്രുവരി 6ന് ഇസ്‌ലാമാബാദിലെ ഷിയ പള്ളിയിലുണ്ടായ സ്ഫോടനത്തിന് പ്രതികാരം ചെയ്യാനാണ് ഇന്ത്യയിൽ ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ മിക്ക സ്ഥലങ്ങളും സുരക്ഷ ഏജൻസിയുടെ നീരിക്ഷണത്തിലാണ്. കണക്കുകൾ പ്രകാരം ഇസ്‌ലാമാബാദിലെ ചാവേർ ബോംബ് പൊട്ടിത്തെറിച്ച് 31 പേരാണ് കൊല്ലപ്പട്ടത്. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു. പ്രാർഥന ചടങ്ങുകൾ നടക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായതെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്‌തിരുന്നു.


