കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ വ്യോമ പ്രതിരോധ നടപടികൾക്കിടെ തകർന്നുവീണ മിസൈൽ – ഡ്രോൺ അവശിഷ്ടങ്ങളുമായി ബന്ധപ്പെട്ട് 13 റിപ്പോർട്ടുകൾ കൈകാര്യം ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ സംഭവങ്ങളിൽ വസ്തു നാശനഷ്ടങ്ങൾ മാത്രമാണ് ഉണ്ടായത്, ആളുകൾക്ക് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലന്ന് നിലവിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള മാധ്യമ ബ്രീഫിംഗിൽ സംസാരിച്ച ആഭ്യന്തര മന്ത്രാലയ വക്താവും ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ ജനറലുമായ ബ്രിഗേഡിയർ ജനറൽ നാസർ ബുസ്ലൈബ് പറഞ്ഞു.
ആക്രമണം ആരംഭിച്ചതിനുശേഷം ആകെ 511 റിപ്പോർട്ടുകൾ ഇഒഡി (Explosive Ordnance Disposal) ടീമുകൾ കൈകാര്യം ചെയ്തിട്ടുണ്ടെന്നും, കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 13 തവണ സൈറൺ മുന്നറിയിപ്പ് പ്രവർത്തിപ്പിച്ചുവെന്നും, ആക്രമണം ആരംഭിച്ചതിനുശേഷം മൊത്തം 131 തവണ സൈറൺ പ്രവർത്തിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.അതേസമയം ലൈസൻസ് ഇല്ലാത്ത തോക്കുകൾ, വെടിയുണ്ടകൾ, സ്ഫോടക വസ്തുക്കൾ കൈമാറുന്നതിനുള്ള പ്രത്യേക ഇളവ് കാലാവധി ഏപ്രിൽ 1 ബുധനാഴ്ച ഔദ്യോഗിക ജോലി സമയം അവസാനിക്കുന്നതുവരെ നീട്ടിയതായി മന്ത്രാലയം അറിയിച്ചു. നിയമപരമായ നടപടികളില്ലാതെ സ്വന്തം കൈവശമുള്ള ആയുധങ്ങൾ കൈമാറാനുള്ള അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ആയുധങ്ങളും വെടിയുണ്ടകളും രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലൂടെയും കൈമാറാവുന്നതാണ്.
കൂടാതെ, അവശിഷ്ടങ്ങൾ വീണ സ്ഥലങ്ങളിലേക്ക് പൊതുജനങ്ങൾ അടുത്തുപോകുകയോ തിരക്കുകൂടുകയോ ചെയ്യരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത് വിദഗ്ധ സംഘങ്ങളുടെ പ്രവർത്തനം തടസപ്പെടുത്തുകയും പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുകയും ചെയ്യാമെന്ന് അധികൃതർ വ്യക്തമാക്കി.
