കുവൈറ്റ് സിറ്റി: റോഡുകളിലെ അശ്രദ്ധമായ ഡ്രൈവിംഗും നിയമലംഘനങ്ങളും തടയുന്നതിന്റെ ഭാഗമായി കുവൈറ്റ് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് പരിശോധനകൾ ശക്തമാക്കി. നിയമം ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ ഔദ്യോഗികമായി അറിയിച്ചു. സുരക്ഷിതമായ റോഡ് ഗതാഗതം ഉറപ്പാക്കുന്നതിനും അച്ചടക്കം ലംഘിക്കുന്നവരെ നിലയ്ക്കുനിർത്തുന്നതിനുമായി രാജ്യവ്യാപകമായി നടത്തിയ പ്രത്യേക പരിശോധനയിൽ 319 ഗതാഗത നിയമലംഘനങ്ങളാണ് അധികൃതർ രേഖപ്പെടുത്തിയത്. വിവിധ നിയമലംഘനങ്ങളുടെ പേരിൽ 80 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും പോലീസ് പിടിച്ചെടുത്ത് ട്രാഫിക് വിഭാഗത്തിന്റെ കസ്റ്റഡിയിലേക്ക് മാറ്റിയിട്ടുണ്ട്.പരിശോധനയുടെ ഭാഗമായി ലൈസൻസില്ലാതെ വാഹനം ഓടിച്ച പത്ത് പ്രായപൂർത്തിയാകാത്ത കുട്ടികളെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറി. ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയ 44 പേരെ മുൻകരുതൽ തടങ്കലിലാക്കി.
കൂടാതെ നിയമപാലകർ തിരയുന്ന ഏഴ് വ്യക്തികളെയും മൂന്ന് വാഹനങ്ങളെയും ഈ പരിശോധനയ്ക്കിടെ പിടികൂടാൻ സാധിച്ചിട്ടുണ്ട്. ഔദ്യോഗിക തിരിച്ചറിയൽ രേഖകൾ കൈവശമില്ലാത്ത ഒരാളെയും തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകളിലേക്ക് മാറ്റി. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും അപകടകരമായ ഡ്രൈവിംഗ് രീതികൾ അവസാനിപ്പിക്കുന്നതിനും പൊതുജനങ്ങളുടെ സഹകരണം ട്രാഫിക് വിഭാഗം അഭ്യർത്ഥിച്ചു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 112 എന്ന ഹോട്ട്‌ലൈൻ നമ്പരിലോ, 99324092 എന്ന വാട്‌സ്ആപ്പ് നമ്പരിലോ അല്ലെങ്കിൽ ‘കോൺടാക്റ്റ്’ പ്ലാറ്റ്‌ഫോം വഴിയോ അധികൃതരെ അറിയിക്കാവുന്നതാണ്.


