കുവൈറ്റ് സിറ്റി: ബാങ്ക് രേഖകൾ വ്യാജമായി ചമച്ചും വായ്പ തുക വകമാറ്റിയും 348,000 കുവൈറ്റ് ദിനാർ തട്ടിയെടുത്തെന്ന കേസിൽ പ്രതികളിലൊരാളെ കുവൈറ്റ് അപ്പീൽ കോടതി വെറുതെ വിട്ടു. പ്രതിക്ക് ക്ലീൻ ചിറ്റ് നൽകിയ കീഴ്ക്കോടതി വിധി അപ്പീൽ കോടതി ശരിവെക്കുകയായിരുന്നു. പ്രമുഖ അഭിഭാഷകൻ ഫാദിൽ അൽ ബസ്മാൻ ആണ് കോടതിയിൽ പ്രതിഭാഗത്തിന് വേണ്ടി ഹാജരായത്.
ഔദ്യോഗിക രേഖകളും ബാങ്ക് രേഖകളും വ്യാജമായി നിർമ്മിച്ച് ഒൻപത് പേർ ചേർന്ന് ബാങ്കിനെ കബളിപ്പിച്ച് ലോൺ തുക തട്ടിയെടുത്തു എന്നാണ് കേസ്. ബാങ്ക് ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതികൾ വായ്പ അനുമതിയും പണവും കൈക്കലാക്കിയത്.
വെറുതെ വിട്ട പ്രതിക്കെതിരെ ഗൂഢാലോചന, വ്യാജരേഖകൾ ചമയ്ക്കാൻ സഹായിക്കൽ, ബാങ്ക് അക്കൗണ്ടുകൾ തുടങ്ങാൻ ഇടനിലക്കാരനായി പ്രവർത്തിക്കൽ എന്നീ കുറ്റങ്ങളാണ് പ്രോസിക്യൂഷൻ ചുമത്തിയിരുന്നത്. എന്നാൽ, പ്രതിക്കെതിരെയുള്ള ആരോപണങ്ങൾ തെളിയിക്കാൻ മതിയായ തെളിവുകളില്ലെന്ന് നിരീക്ഷിച്ചാണ് കോടതി വിധി പുറപ്പെടുവിച്ചത്. കേസിലെ മറ്റ് പ്രതികൾക്കെതിരെയുള്ള നിയമനടപടികൾ തുടരുകയാണ്.
