കുവൈത്ത്സിറ്റി: ഇറാന്റെ ആക്രമണത്തെ തുടർന്ന് രാജ്യത്തെ വിതരണ ശൃംഖല തടസ്സപ്പെടാതിരിക്കാൻ കുവൈത്ത് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അടിയന്തര പദ്ധതി നടപ്പിലാക്കിയതായി അധികൃതർ അറിയിച്ചു. വിമാന സർവീസുകൾ നിർത്തിവച്ച സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലൂടെയും സമീപ അറബ് രാജ്യങ്ങളിലൂടെയും ട്രക്കുകൾ ഉപയോഗിച്ച് ചരക്കുകൾ കരമാർഗം കുവൈത്തിലേക്ക് എത്തിക്കുന്ന രീതിയിലേക്ക് മാറ്റം വരുത്തിയിട്ടുണ്ടെന്ന് ഞായറാഴ്ച നടത്തിയ മാധ്യമ സമ്മേളനത്തിൽ കസ്റ്റംസ് വക്താവ് റാഇദ് അൽ-മത്കൂർ പറഞ്ഞു,.
കരയും കടൽ തുറമുഖങ്ങളും വഴി സാധനങ്ങൾ എത്തിച്ചേരുന്നുണ്ടെന്നും വിപണിയിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും രാജ്യത്തിന്റെ തന്ത്രപ്രധാന സംഭരണം ഉറപ്പാക്കുന്നതിനും നടപടികൾ തുടരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 28 മുതൽ മാർച്ച് 21 വരെ കസ്റ്റംസ് വഴി 417 ടൺ മരുന്നുകൾ, 103,775 ടൺ ഭക്ഷ്യവസ്തുക്കൾ, 24,400 ടൺ പച്ചക്കറികൾ രാജ്യത്തേക്ക് എത്തിച്ചതായും അധികൃതർ അറിയിച്ചു.രാജ്യത്തെ തുറമുഖങ്ങളിൽ 24 മണിക്കൂറും പ്രവർത്തനം തുടരുന്നുവെന്നും ചരക്കുകളുടെ സുതാര്യമായ ഗതാഗതം ഉറപ്പാക്കുമെന്നും കസ്റ്റംസ് അറിയിച്ചു.
