കുവൈറ്റ് സിറ്റി: കുവൈറ്റിലെ സാമൂഹിക ഐക്യത്തെ തകർക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി സൈബർ ക്രൈം വിഭാഗം രംഗത്തെത്തി. വിഭാഗീയത പ്രോത്സാഹിപ്പിക്കുന്നതോ സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്നതോ ആയ പോസ്റ്റുകൾ പങ്കുവെക്കുന്നതിൽ നിന്നും സ്വദേശികളും വിദേശികളും ഒരുപോലെ വിട്ടുനിൽക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. വിദ്വേഷം പടർത്തുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
യുദ്ധങ്ങൾ, സൈനിക നീക്കങ്ങൾ, മിസൈൽ ആക്രമണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നതിനെതിരെ വകുപ്പ് പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകി. ഇത്തരം ദൃശ്യങ്ങൾ അനാവശ്യ ഭീതി പടർത്താനും സംഘർഷാവസ്ഥ സൃഷ്ടിക്കാനും കാരണമാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. സാമൂഹിക ഐക്യം തകർക്കുന്ന തരത്തിലുള്ള ഇത്തരം പ്രവർത്തനങ്ങൾ കുവൈറ്റ് നിയമപ്രകാരം ക്രിമിനൽ കുറ്റമാണെന്നും ലംഘിക്കുന്നവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും സൈബർ ക്രൈം യൂണിറ്റ് വ്യക്തമാക്കി.
പ്രകോപനപരമായതോ വൈകാരികമായതോ ആയ ഉള്ളടക്കങ്ങളിൽ നിന്ന് പൊതുജനങ്ങൾ വിട്ടുനിൽക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനൊപ്പം ദേശീയ ഐക്യം നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. തെറ്റായ വിവരങ്ങൾ പങ്കുവെക്കാതിരിക്കാനും സമാധാനപരമായ സാമൂഹിക അന്തരീക്ഷം കാത്തുസൂക്ഷിക്കാനും ഓരോരുത്തരും ഉത്തരവാദിത്തം കാണിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
