കുവൈറ്റ് സിറ്റി: കുവൈറ്റിൽ ലൈസൻസില്ലാത്ത ആയുധങ്ങളും വെടിക്കോപ്പുകളും സ്ഫോടകവസ്തുക്കളും പിഴയോ ശിക്ഷയോ കൂടാതെ അധികൃതർക്ക് കൈമാറുന്നതിനായി അനുവദിച്ചിരുന്ന പ്രത്യേക സമയപരിധി ഏപ്രിൽ എട്ട് ബുധനാഴ്ചയോടെ അവസാനിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുസുരക്ഷയും ദേശീയ സുരക്ഷയും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, പൗരന്മാർക്ക് തങ്ങളുടെ പക്കലുള്ള അനധികൃത ആയുധങ്ങൾ നിയമപരമായി തന്നെ ഒഴിവാക്കാൻ അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയത്.
നിശ്ചിത കാലയളവിനുള്ളിൽ സ്വമേധയാ ആയുധങ്ങൾ കൈമാറാൻ മുന്നോട്ടുവന്ന പൗരന്മാരെ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ അഭിനന്ദിച്ചു. ജനങ്ങൾ കാണിച്ച ഈ സഹകരണം അവരുടെ ഉയർന്ന ഉത്തരവാദിത്തബോധത്തെയും രാജ്യത്തിന്റെ സുരക്ഷാ പ്രവർത്തനങ്ങളോടുള്ള പ്രതിബദ്ധതയെയുമാണ് സൂചിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ, ഇളവ് അനുവദിച്ച സമയം അവസാനിച്ച സാഹചര്യത്തിൽ ഇനി ലൈസൻസില്ലാത്ത ആയുധങ്ങൾ കൈവശം വെക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമലംഘകരെ നിലവിലുള്ള കർശന നിയമങ്ങൾ പ്രകാരം തന്നെ നേരിടുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
