കുവൈറ്റ് സിറ്റി: കുവൈറ്റിലെ സുപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് 2026 ഏപ്രിൽ 9 വ്യാഴാഴ്ച വൈകുന്നേരം ഇറാനും അനുബന്ധ സായുധ ഗ്രൂപ്പുകളും നടത്തിയ ഡ്രോൺ ആക്രമണങ്ങളെ കുവൈറ്റ് വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഇറാൻ ഭരണകൂടത്തിന്റെ പിന്തുണയുള്ള വിവിധ മിലിഷ്യകളും സായുധ വിഭാഗങ്ങളുമാണ് ഈ ക്രൂരമായ ആക്രമണത്തിന് പിന്നിലെന്ന് മന്ത്രാലയം വ്യക്തമാക്കി.
കുവൈറ്റിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും വ്യോമപരിധിയുടെ ലംഘനവുമാണിതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര നിയമങ്ങളെയും മാനുഷിക തത്വങ്ങളെയും ഐക്യരാഷ്ട്രസഭയുടെ ചട്ടങ്ങളെയും നഗ്നമായി ലംഘിക്കുന്ന നടപടിയാണിതെന്നും മന്ത്രാലയം കുറ്റപ്പെടുത്തി.കുവൈറ്റിനും മേഖലയിലെ മറ്റ് രാജ്യങ്ങൾക്കും നേരെ ഇറാനും അവരുടെ പ്രതിനിധികളും നടത്തുന്ന ഇത്തരം ആക്രമണങ്ങൾ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
അമേരിക്കയും ഇറാനും തമ്മിൽ അടുത്തിടെ പ്രഖ്യാപിച്ച വെടിനിർത്തൽ ഉടമ്പടി യാഥാർത്ഥ്യമാക്കാൻ അന്താരാഷ്ട്ര സമൂഹം നടത്തിയ പരിശ്രമങ്ങളെ തകർക്കുന്നതാണ് ഈ നീക്കം. സമാധാന ശ്രമങ്ങളെ അട്ടിമറിക്കുന്ന ഇത്തരം വെല്ലുവിളികൾ രാജ്യാന്തര സമൂഹത്തോടുള്ള പരസ്യമായ വെല്ലുവിളിയാണെന്നും കുവൈറ്റ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കിടയിലുണ്ടായ ഈ ആക്രമണം അതീവ ഗൗരവത്തോടെയാണ് രാജ്യം കാണുന്നത്.
