കുവൈത്ത് സിറ്റി: ഡ്രോൺ ആക്രമണത്തെ തുടർന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ പ്രതിരോധ മന്ത്രി ഷെയ്ഖ് അബ്ദുല്ല അലി അബ്ദുല്ല അൽ-സലേം അൽ-സബാഹ് സന്ദർശനം നടത്തി. വിമാനങ്ങൾക്ക് ഉപയോഗിക്കുന്ന ഇന്ധന ടാങ്കുകളെയാണ് ഡ്രോൺ ആക്രമണം ലക്ഷ്യമിട്ടത്. ആക്രമണത്തെ തുടർന്ന് തീപിടുത്തം ഉണ്ടായെങ്കിലും ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
സംഭവസ്ഥലം സന്ദർശിച്ച പ്രതിരോധ മന്ത്രി ജനറൽ ഫയർ ഫോഴ്സ്, കുവൈത്ത് സൈന്യം, നാഷണൽ ഗാർഡ്, കുവൈത്ത് ഓയിൽ കമ്പനി ടീമുകൾ നടത്തിയ അതിവേഗ ഇടപെടലിനെ പ്രശംസിച്ചു. രാജ്യത്തിന്റെ സുരക്ഷയും പൊതുജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കുന്നതിൽ ഇവരുടെ പ്രതിബദ്ധത നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ തുടർന്ന് ബന്ധപ്പെട്ട വകുപ്പുകൾ കൂടുതൽ ജാഗ്രതയോടെ സുരക്ഷാ നടപടികൾ ശക്തമാക്കിയതായും അധികൃതർ അറിയിച്ചു.
