കുവൈറ്റ് സിറ്റി: ഇറാൻ ആക്രമണങ്ങളിൽ തകർന്ന ഏഴ് പ്രധാന വൈദ്യുതി പ്രസരണ ലൈനുകളിൽ നാലെണ്ണം കുവൈറ്റ് പുനഃസ്ഥാപിച്ചു. മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് തകരാറിലായ ലൈനുകൾ യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയാണ് വീണ്ടും പ്രവർത്തനസജ്ജമാക്കിയതെന്ന് വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. അത്യാധുനിക സാങ്കേതിക മാനദണ്ഡങ്ങളും സുരക്ഷാ മുൻകരുതലുകളും പാലിച്ചുകൊണ്ട് നടത്തിയ സാങ്കേതിക പരിശോധനകൾക്ക് ശേഷമാണ് ഈ നാല് ലൈനുകളിലൂടെയുള്ള വൈദ്യുതി വിതരണം പുനരാരംഭിച്ചതെന്ന് മന്ത്രാലയ വക്താവ് എൻജിനീയർ ഫാത്തിമ ഹയാത്ത് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
അംഗീകൃത അടിയന്തര കർമ്മപദ്ധതി പ്രകാരം അതീവ കാര്യക്ഷമമായാണ് അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നതെന്ന് ഫാത്തിമ ഹയാത്ത് അറിയിച്ചു. രാജ്യത്തെ വൈദ്യുതി ഗ്രിഡിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും എല്ലാ മേഖലകളിലും വിതരണത്തിലെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിനുമായി നിരന്തരമായ ഫീൽഡ് മോണിറ്ററിംഗും സാങ്കേതിക പരിശോധനകളും നടന്നുവരികയാണ്. തകരാറിലായ ശേഷിക്കുന്ന മൂന്ന് ലൈനുകൾ കൂടി എത്രയും വേഗം പ്രവർത്തനസജ്ജമാക്കാൻ മന്ത്രാലയത്തിന്റെ സാങ്കേതിക സംഘം 24 മണിക്കൂറും വിശ്രമമില്ലാതെ ജോലി ചെയ്തുവരികയാണെന്നും ഗുണനിലവാരത്തിലും സുരക്ഷയിലും വിട്ടുവീഴ്ചയില്ലാതെ തന്നെ ഇവ ഉടൻ പുനഃസ്ഥാപിക്കുമെന്നും മന്ത്രാലയം ഉറപ്പുനൽകി.
