കുവൈറ്റ് സിറ്റി: രാജ്യത്തെ വിപണിയിൽ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനുമായി സബ്‌സിഡി നൽകുന്ന അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി നിരോധിച്ച് കുവൈറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ഉത്തരവിട്ടു. 2026-ലെ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ 30-ാം നമ്പർ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സുപ്രധാന തീരുമാനം. സബ്‌സിഡി നിരക്കിൽ ജനങ്ങൾക്ക് നൽകുന്ന ഉൽപ്പന്നങ്ങൾ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകുന്നത് പൂർണ്ണമായും തടയാൻ കസ്റ്റംസ് വിഭാഗത്തിന് നിർദ്ദേശം നൽകി.അരി, മാവ്, പരിപ്പ് വർഗ്ഗങ്ങൾ, പാചക എണ്ണ, പഞ്ചസാര എന്നിവയുൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
കൂടാതെ ഫ്രോസൺ കോഴിയിറച്ചി, തക്കാളി പേസ്റ്റ്, രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്കുള്ള പാൽപ്പൊടികൾ, ടിന്നിലടച്ച പയർ വർഗ്ഗങ്ങൾ, കടല, ട്യൂണ മത്സ്യം, ചോളം തുടങ്ങിയവയും ഈ പട്ടികയിൽ ഉൾപ്പെടുന്നു. കുപ്പിവെള്ളത്തിന്റെ കയറ്റുമതിക്കും നിയന്ത്രണമുണ്ട്. വാണിജ്യ വ്യവസായ മന്ത്രിയുടെ പ്രത്യേക അനുമതിയില്ലാതെ ഈ സാധനങ്ങൾ കയറ്റുമതി ചെയ്യാൻ ആരെയും അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. കുവൈറ്റ് അതിർത്തികൾ വഴി പുറത്തേക്ക് പോകുന്ന എല്ലാ ഷിപ്പിംഗ് കാർഗോകളും കർശനമായ പരിശോധനയ്ക്കും ഓഡിറ്റിംഗിനും വിധേയമാക്കാൻ കസ്റ്റംസ് വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
നിരോധനം ലംഘിച്ച് സാധനങ്ങൾ കടത്താൻ ശ്രമിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കും. 2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്ന ഈ ഉത്തരവ് ജൂൺ 30 വരെ തുടരുമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു. വിപണിയിലെ വിതരണ ശൃംഖലയിൽ തടസ്സങ്ങൾ ഉണ്ടാകാതിരിക്കാനും സാധാരണക്കാർക്ക് മിതമായ നിരക്കിൽ ഭക്ഷണസാധനങ്ങൾ ലഭ്യമാക്കാനുമാണ് സർക്കാർ ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.
