കുവൈറ്റ് സിറ്റി: കുവൈറ്റ് അമീറിനെ അധിക്ഷേപിക്കുകയും രാജ്യത്തെ ആഭ്യന്തര സാഹചര്യം മോശമായി ചിത്രീകരിക്കുന്ന തരത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്ത ബിദൂൻ യുവാവിന് കോടതി കഠിനതടവ് വിധിച്ചു.
ജസ്റ്റിസ് നാസർ സലേം അൽ-ഹൈദിന്റെ നേതൃത്വത്തിലുള്ള അപ്പീൽ കോടതിയാണ് പ്രതിക്ക് രണ്ട് വർഷത്തെ കഠിനതടവും ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്തലും വിധിച്ച കീഴ്ക്കോടതി ഉത്തരവ് ശരിവെച്ചത്. ജഡ്ജിമാരായ മുതൈബ് അൽ-അറാദി, സൗദ് അൽ-സനേ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങൾ.സമൂഹമാധ്യമമായ ‘എക്സി’ൽ (മുമ്പ് ട്വിറ്റർ) വ്യാജ അക്കൗണ്ട് നിർമ്മിച്ച് അമീറിനെതിരായ പരാമർശങ്ങൾ നടത്തുകയും രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള കിംവദന്തികൾ പടർത്തുകയും ചെയ്തുവെന്നാണ് പബ്ലിക് പ്രോസിക്യൂഷൻ പ്രതിക്കെതിരെ ചുമത്തിയ കുറ്റം.
സ്റ്റേറ്റ് സെക്യൂരിറ്റി ഓഫീസർ നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഈ വ്യാജ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് പ്രതിയാണെന്ന് കണ്ടെത്തിയത്. പ്രോസിക്യൂഷനിൽ നിന്ന് വാറന്റ് വാങ്ങിയ ശേഷം ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോണും കണ്ടെടുത്തു. രാജ്യത്തിന്റെ പരമാധികാരത്തെയും ഭരണാധികാരിയെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് ഈ വിധിയിലൂടെ കോടതി ഒരിക്കൽ കൂടി വ്യക്തമാക്കി.
