കുവൈറ്റ് സിറ്റി: രാജ്യത്തെ സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണത്തിൽ യാതൊരുവിധ തടസ്സവും ഉണ്ടാകില്ലെന്നും കൃത്യസമയത്ത് തന്നെ തുക ലഭ്യമാക്കുമെന്നും കുവൈറ്റ് ധനമന്ത്രി ഡോ. യാക്കൂബ് അൽ-രിഫായി. നിലവിലെ അസാധാരണ സാഹചര്യങ്ങളിലും രാജ്യത്തെ സാമ്പത്തിക നില ഭദ്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. കുവൈറ്റ് ടെലിവിഷൻ്റെ ചാനൽ വണ്ണിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ശമ്പളം മുടങ്ങുമെന്ന ആശങ്കകൾക്ക് വിരാമമിട്ട് മന്ത്രി രംഗത്തെത്തിയത്.
പൗരന്മാർക്കും താമസക്കാർക്കും ആശ്വാസം പകരുന്ന ഒരു സന്ദേശത്തിൽ, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി “ആശ്വാസം നൽകുന്നതിനേക്കാൾ കൂടുതലാണ്” എന്ന് ധനമന്ത്രി സ്ഥിരീകരിച്ചു, എല്ലാത്തരം നിക്ഷേപങ്ങളും അക്കൗണ്ടുകളും സെൻട്രൽ ബാങ്ക് ഉറപ്പുനൽകുന്നുവെന്നും, പണലഭ്യത ലഭ്യമാണെന്നും, ശമ്പളം കാലതാമസമില്ലാതെ കൃത്യസമയത്ത് നൽകുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.രാജ്യം നേരിടുന്ന സവിശേഷ സാഹചര്യങ്ങൾക്കിടയിലും സാമ്പത്തിക ക്രമീകരണങ്ങൾ സാധാരണ നിലയിലാണ് മുന്നോട്ട് പോകുന്നത്. ശമ്പള വിതരണത്തിന് ആവശ്യമായ പണലഭ്യത സർക്കാരിന്റെ പക്കലുണ്ട്. എണ്ണ കയറ്റുമതി താൽക്കാലികമായി നിലച്ചതടക്കമുള്ള വിവിധ സാഹചര്യങ്ങൾ മുൻകൂട്ടി കണ്ട് ആവശ്യമായ മുൻകരുതലുകൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ബാരലിന് 57 ഡോളറിന് മുകളിൽ നിൽക്കുന്നത് രാജ്യത്തെ സംബന്ധിച്ച് ശുഭസൂചനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹ്രസ്വകാലത്തേക്കും ദീർഘകാലത്തേക്കുമുള്ള സാമ്പത്തിക ആസൂത്രണം സർക്കാർ കൃത്യമായി നടത്തുന്നുണ്ടെന്ന് പൗരന്മാർക്ക് നൽകിയ സന്ദേശത്തിൽ അദ്ദേഹം ഊന്നിപ്പറഞ്ഞു. “ഓരോ ജീവനക്കാരനും അവരുടെ ശമ്പളം ഒട്ടും വൈകാതെ തന്നെ ലഭിക്കും” – അദ്ദേഹം ഉറപ്പുനൽകി.
