കുവൈറ്റ് സിറ്റി: ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകുന്ന രീതിയിൽ പ്രവർത്തിക്കുന്ന ഭക്ഷ്യസ്ഥാപനങ്ങൾക്കെതിരെ നടപടി ശക്തമാക്കി ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ. കാപിറ്റൽ ഗവർണറേറ്റിലെ വിവിധ ഭക്ഷ്യശാലകളിൽ ഇൻസ്പെക്ഷൻ ടീം നടത്തിയ മിന്നൽ പരിശോധനയിൽ മനുഷ്യോപഭോഗത്തിന് യോഗ്യമല്ലാത്ത 92 കിലോ മത്സ്യം പിടിച്ചെടുത്തു. പരിശോധനയിൽ പിടിച്ചെടുത്ത പഴകിയ മത്സ്യങ്ങൾ അതോറിറ്റിയുടെ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് നശിപ്പിച്ചതായും നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി.
ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും അതോറിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വിപണിയിൽ വിതരണം ചെയ്യുന്ന ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ വരുംദിവസങ്ങളിലും പരിശോധനകൾ തുടരും. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഒട്ടും വിട്ടുവീഴ്ചയില്ലാത്ത നടപടികൾ ഉണ്ടാകുമെന്നും പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന ഒരു പ്രവർത്തനവും അനുവദിക്കില്ലെന്നും അതോറിറ്റി ആവർത്തിച്ചു.

