കുവൈറ്റ് സിറ്റി: ഇറാനിൽ നിന്നുള്ള ഇറക്കുമതി താൽക്കാലികമായി നിർത്തിവെച്ചതും റമദാൻ മാസത്തോടനുബന്ധിച്ച് ആവശ്യക്കാർ വർധിച്ചതും കാരണം കുവൈറ്റിലെ ആട് വിപണിയിൽ വില കുതിച്ചുയരുന്നു. ചുരുങ്ങിയ കാലയളവിനുള്ളിൽ രേഖപ്പെടുത്തിയ ഈ വിലവർധനവ് സാധാരണക്കാരായ ഉപഭോക്താക്കളെ വലിയ രീതിയിൽ ബാധിച്ചിരിക്കുകയാണ്.
ഷുവൈഖ് ആട് വിപണിയിൽ നടത്തിയ പരിശോധനയിൽ വിലയിൽ വലിയ മാറ്റങ്ങളാണ് പ്രകടമാകുന്നത്. നേരത്തെ കുറഞ്ഞ നിരക്കിൽ ലഭ്യമായിരുന്ന നയീമി ആടുകൾക്ക് ഇപ്പോൾ 120 മുതൽ 150 ദിനാർ വരെയാണ് വില ഈടാക്കുന്നത്. വരും ദിവസങ്ങളിൽ ഇത് 170 ദിനാർ വരെ ഉയർന്നേക്കാമെന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടൽ.ഷഫാലി ഇനം ആടുകളുടെ വിലയിലും സമാനമായ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 90 ദിനാറിൽ നിന്നും 120 ദിനാറിലേക്ക് ഉയർന്ന ഇവയുടെ വില വൈകാതെ തന്നെ 140 കടക്കുമെന്നാണ് അൽ-റായ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നത്. വിപണിയിലെ പ്രധാന സ്രോതസ്സായ ഇറാനിൽ നിന്നുള്ള വിതരണം തടസ്സപ്പെട്ടതാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. സിറിയയിൽ നിന്നും പുതിയ ബാച്ച് എത്തിയെങ്കിലും വിപണിയിലെ ഡിമാൻഡ് നേരിടാൻ ഇത് പര്യാപ്തമല്ലെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു.
റമദാൻ വിരുന്നുകൾക്കും ദാനധർമ്മങ്ങൾക്കുമായി പുതുതായി അറുത്ത മാംസം തന്നെ വേണമെന്ന നിർബന്ധം പല കുടുംബങ്ങൾക്കും ഉള്ളതിനാൽ ഉയർന്ന വിലയിലും കച്ചവടം നടക്കുന്നുണ്ട്.അതേസമയം, കുതിച്ചുയരുന്ന വിലക്കയറ്റത്തിൽ നിന്നും രക്ഷനേടാൻ പലരും പകരമായി ഫ്രോസൺ മാംസത്തെയും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ചെയ്ത മാംസത്തെയുമാണ് ഇപ്പോൾ ആശ്രയിക്കുന്നത്. ഗുണനിലവാരവും വലിപ്പവും അനുസരിച്ച് 25 മുതൽ 85 ദിനാർ വരെ നിരക്കിൽ ഇവ ലഭ്യമാണ്. പുതിയ ഷിപ്പ്‌മെന്റുകൾ എത്തി വിപണിയിൽ ബാലൻസ് നിലവിൽ വന്നില്ലെങ്കിൽ റമദാൻ ആദ്യവാരം വരെ വില ഇതേ നിലയിൽ തുടരുമെന്നാണ് വിപണി നിരീക്ഷകർ വിലയിരുത്തുന്നത്.


