കുവൈറ്റ് സിറ്റി : ഇറാന്റെ ആക്രമണത്തെ തുടർന്ന് പ്രതിരോധ സംവിധാനങ്ങൾ നടത്തിയ ഇടപെടലുകളിൽ നിന്ന് വീണ മിസൈൽ -ഡ്രോൺ ഷ്രാപ്നൽ അവശിഷ്ടങ്ങളുമായി ബന്ധപ്പെട്ട 11 റിപ്പോർട്ടുകൾ കഴിഞ്ഞ 24 മണിക്കൂറിനിടെ കൈകാര്യം ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവും ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയയുടെ ഡയറക്ടർ ജനറലുമായ ബ്രിഗേഡിയർ ജനറൽ നാസർ ബൗസ്‌ലൈബ് മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.ആക്രമണം ആരംഭിച്ചതിന് ശേഷം ഇതുവരെ മൊത്തം 472 റിപ്പോർട്ടുകളാണ് ബോംബ് നിർവീര്യമാക്കൽ സംഘങ്ങൾ കൈകാര്യം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് സൈറൺ 9 തവണ പ്രവർത്തിപ്പിക്കേണ്ടി വന്നതായും, ആക്രമണം ആരംഭിച്ചതിന് ശേഷം മൊത്തം 116 തവണ സൈറൺ പ്രവർത്തിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.ഇതോടൊപ്പം പ്രത്യേക സുരക്ഷാ സേനയിലെ സ്ഫോടക വസ്തു നിർവീര്യമാക്കൽ സംഘങ്ങൾ ഷ്രാപ്നൽ അല്ലെങ്കിൽ അപകടകരമായ അവശിഷ്ടങ്ങൾ കണ്ടെത്തി നീക്കം ചെയ്യുന്ന ദൃശ്യങ്ങളും അദ്ദേഹം അവതരിപ്പിച്ചു.
ഈദ് അൽ-ഫിതർ അവധി ദിവസങ്ങളിലും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ പ്രവർത്തിച്ച കുവൈത്ത് സൈന്യം, പോലീസ്, നാഷണൽ ഗാർഡ്, ജനറൽ ഫയർ ഫോഴ്‌സ്, മെഡിക്കൽ ടീമുകൾ എന്നിവർക്കെല്ലാം അദ്ദേഹം നന്ദിയും അഭിനന്ദനവും അറിയിച്ചു.അവരുടെ ത്വരിത പ്രതികരണവും പ്രവർത്തനവും രാജ്യത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുകയും ജനങ്ങളിൽ ആത്മവിശ്വാസം നൽകുകയും ചെയ്തുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
