കുവൈറ്റ് സിറ്റി: മേഖലയിലെ നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് യാത്രാബന്ധങ്ങൾ തടസ്സമില്ലാതെ നിലനിർത്തുന്നതിനായി കുവൈറ്റ് ആസ്ഥാനമായുള്ള ജസീറ എയർവേയ്സ് പുതിയ സർവീസുകൾ പ്രഖ്യാപിച്ചു. സൗദി അറേബ്യയിലെ ഖൈസുമ വിമാനത്താവളത്തിലേക്കും യുഎഇയിലെ അൽ ഐൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുമാണ് ബുധനാഴ്ച മുതൽ പ്രതിദിന സർവീസുകൾ ആരംഭിക്കുന്നത്. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതിന് ശേഷം കുവൈറ്റിനും യുഎഇയ്ക്കും ഇടയിൽ സ്ഥാപിക്കപ്പെടുന്ന ആദ്യ വിമാനബന്ധമാണിതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
കൈസുമ വിമാനത്താവളത്തെ കുവൈറ്റുമായി ബന്ധിപ്പിക്കുന്നതിന് പ്രത്യേക ബസ് സൗകര്യവും ജസീറ എയർവേയ്സ് ഒരുക്കിയിട്ടുണ്ട്. യാത്രക്കാരെ സുരക്ഷിതമായി അതിർത്തി കടത്തി കുവൈറ്റിലെത്തിക്കുന്നതിനും തിരികെ കൊണ്ടുപോകുന്നതിനും ഈ സംവിധാനം സഹായിക്കുമെന്ന് ജസീറ എയർവേയ്സ് സിഇഒ ഭരതൻ പശുപതി പ്രസ്താവനയിൽ പറഞ്ഞു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, സായിദ് അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാൻ ഈ സർവീസുകൾ പ്രവാസികൾക്കും ബിസിനസ്സ് യാത്രക്കാർക്കും വലിയ സഹായമാകും.
നിലവിൽ കൈസുമയിൽ നിന്ന് അലക്സാണ്ട്രിയ, അസ്യൂട്ട്, കെയ്റോ, ലക്സർ, അമ്മാൻ, കൊളംബോ, ഇസ്താംബുൾ എന്നിവിടങ്ങളിലേക്ക് ജസീറ എയർവേയ്സ് സർവീസ് നടത്തുന്നുണ്ട്. വരും ദിവസങ്ങളിൽ ഇന്ത്യയുൾപ്പെടെയുള്ള കൂടുതൽ രാജ്യങ്ങളിലേക്ക് ഘട്ടംഘട്ടമായി സർവീസുകൾ വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കുടുംബാംഗങ്ങളെ ഒന്നിപ്പിക്കുന്നതിനും അത്യാവശ്യ യാത്രകൾ സുഗമമാക്കുന്നതിനും ഈ പുതിയ വിമാന റൂട്ടുകൾ വലിയൊരു ആശ്വാസമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

