കുവൈറ്റ് സിറ്റി: ഈദ് അൽ ഫിത്തർ അവധി ദിനങ്ങളിൽ രാജ്യത്തെ ആരോഗ്യസേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാദി വിവിധ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും നേരിട്ടെത്തി പരിശോധന നടത്തി. ആശുപത്രികളിലെ പ്രവർത്തനസജ്ജത വിലയിരുത്തുന്നതിനൊപ്പം മരുന്നുകളുടെ മതിയായ ശേഖരം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയുമായിരുന്നു മന്ത്രിയുടെയും മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെയും സന്ദർശനം.
ഏത് സാഹചര്യത്തെയും നേരിടാൻ കുവൈറ്റിലെ ആരോഗ്യ സംവിധാനം സജ്ജമാണെന്നും സുരക്ഷിതവും ഏകോപിതവുമായ ചികിത്സാ സൗകര്യങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും സന്ദർശനത്തിന് ശേഷം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.അൽ-ഫർവാനിയ ആശുപത്രിയിലാണ് മന്ത്രി ആദ്യം സന്ദർശനം നടത്തിയത്.
അവിടെയുള്ള പ്രധാന വിഭാഗങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയ അദ്ദേഹം അവധി ദിനങ്ങളിലും വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവരുമായി സംവദിക്കുകയും അവരുടെ സേവനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. തുടർന്ന് ഡ്രഗ് കൺട്രോൾ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. അഹമ്മദ് അൽ-സയീദിനൊപ്പം അൽ-ജഹ്റ ആശുപത്രിയിലും മന്ത്രി സന്ദർശനം നടത്തി. ഇവിടെ മരുന്നുകളുടെ ലഭ്യതയും വിതരണ ശൃംഖലയും അദ്ദേഹം നേരിട്ട് പരിശോധിച്ചു.
മരുന്നുകളുടെ കുറവ് മൂലം ചികിത്സാ സേവനങ്ങൾ ഒരു ഘട്ടത്തിലും തടസ്സപ്പെടരുതെന്ന് അദ്ദേഹം ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. ഫീൽഡ് വിസിറ്റുകളിലൂടെ ആരോഗ്യ കേന്ദ്രങ്ങളുടെ പോരായ്മകൾ നേരിട്ട് മനസ്സിലാക്കാനും അവ പരിഹരിക്കാനുമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. അവധി ദിനങ്ങളിൽ തിരക്ക് വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ എല്ലാ വിഭാഗങ്ങളിലും അതീവ ജാഗ്രത പുലർത്തണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
