കുവൈറ്റ് സിറ്റി: പ്രാദേശിക സാഹചര്യങ്ങളും നിലവിലെ സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തിക്കൊണ്ട് രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ ഓൺലൈൻ പഠനരീതി തന്നെ തുടരാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു.
അമേരിക്കയും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ വെടിനിർത്തലിന് ധാരണയായ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മേഖലയിലെ അടുത്ത നീക്കങ്ങളെക്കുറിച്ച് മന്ത്രാലയം ഗൗരവകരമായ ചർച്ചകൾ നടത്തിവരികയാണ്. എന്നാൽ, വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും അതിനാൽ ദൂരസ്ഥ വിദ്യാഭ്യാസ രീതിയിൽ മാറ്റം വരുത്തേണ്ടതില്ലെന്നുമാണ് നിലവിലെ ഔദ്യോഗിക നിലപാട്.നേരിട്ടുള്ള ക്ലാസ്സുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് മന്ത്രാലയം ഇതുവരെ പുതിയ തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യുദ്ധസമാനമായ സാഹചര്യങ്ങളിൽ ഉണ്ടായ മാറ്റങ്ങളും വരുംദിവസങ്ങളിലെ സുരക്ഷാ സാഹചര്യങ്ങളും മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. വിവിധ വിദ്യാഭ്യാസ ഘട്ടങ്ങളിലെ പഠനപ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഉദ്യോഗസ്ഥർ തുടർച്ചയായ യോഗങ്ങൾ ചേരുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ സുരക്ഷിതമായ മാർഗ്ഗം ഓൺലൈൻ വിദ്യാഭ്യാസം തന്നെയാണെന്ന് മന്ത്രാലയം വിലയിരുത്തി.
