കുവൈത്ത്: മുൻപ് പുറത്തിറക്കിയ നിർദ്ദേശങ്ങൾ ലംഘിച്ച് ഡ്രോൺ ഉപയോഗിച്ച് ആകാശചിത്രീകരണം നടത്തുന്ന ചിലരെ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ അറസ്റ്റുചെയ്ത് നിയമ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
മാധ്യമ ബ്രീഫിംഗിൽ ആഭ്യന്തര മന്ത്രാലയ വക്താവും ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ ജനറലുമായ ബ്രിഗേഡിയർ ജനറൽ നാസർ ബൗസ്ലൈബ് പറഞ്ഞു, ഡ്രോണുകളുടെ ഉപയോഗം സംബന്ധിച്ചുള്ള വിലക്ക് കർശനമായി പാലിക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. നിയമലംഘനം ചെയ്യുന്നവർക്ക് കേസെടുത്ത് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനിടെ സൈറൺ 9 തവണ പ്രവർത്തിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. ഇതോടെ ആക്രമണം ആരംഭിച്ചതുമുതൽ സൈറൺ മുഴങ്ങിയ ആകെ എണ്ണം 107 ആയി.ഇതുകൂടാതെ, വ്യോമ പ്രതിരോധം ശത്രു ആക്രമണങ്ങൾ തടഞ്ഞതിനെ തുടർന്ന് വീണ ശകലങ്ങളുമായി ബന്ധപ്പെട്ട 19 റിപ്പോർട്ടുകൾ സ്‌ഫോടകവസ്തു നിർവീര്യമാക്കൽ സംഘങ്ങൾ കൈകാര്യം ചെയ്തു. ആക്രമണം ആരംഭിച്ചതുമുതൽ കൈകാര്യം ചെയ്ത റിപ്പോർട്ടുകളുടെ എണ്ണം 461 ആയി.
