കുവൈത്ത്സിറ്റി / ജനീവ: ആശയവിനിമയ മേഖല ലക്ഷ്യമിട്ട് ഇറാനും പ്രാദേശിക സഖ്യകക്ഷികളും നടത്തുന്ന കടന്നാക്രമണങ്ങളെ കുവൈറ്റ് ശക്തമായി അപലപിച്ചു. ജനീവയിൽ നടന്ന ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ കൗൺസിലിൽ, ഐക്യരാഷ്ട്രസഭയിലെ കുവൈറ്റിന്റെ സ്ഥിരപ്രതിനിധി അംബാസഡർ നാസർ അൽ ഹൈൻ ആണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. ഇത്തരം നടപടികൾ രാജ്യങ്ങളുടെ പരമാധികാരത്തെയും ഡിജിറ്റൽ സുരക്ഷയെയും സാരമായി ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
കടലിനടിയിലൂടെയുള്ള ഇന്റർനെറ്റ് കേബിളുകൾക്ക് ഭീഷണി ഉയർത്തുന്നതിലൂടെ ലോകത്തെ ഡിജിറ്റൽ ഉപരോധത്തിലേക്ക് തള്ളിവിടാനാണ് ചിലർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള വിവര കൈമാറ്റത്തെയും ബിസിനസ്സ് പ്രവർത്തനങ്ങളെയും തകർക്കുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ ലോകരാജ്യങ്ങൾ ഉറച്ച നിലപാട് സ്വീകരിക്കണമെന്ന് കുവൈറ്റ് ആവശ്യപ്പെട്ടു.
കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ആശയവിനിമയത്തിനായി കുവൈറ്റും മറ്റ് പ്രാദേശിക രാജ്യങ്ങളും ശതകോടിക്കണക്കിന് ഡോളറാണ് നിക്ഷേപിച്ചിട്ടുള്ളതെന്നും, എന്നാൽ ഈ മേഖലയെ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും അൽ ഹൈൻ വ്യക്തമാക്കി. ഇത്തരം ആക്രമണങ്ങൾ വികസനത്തെ തകർക്കുക മാത്രമല്ല, ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട സമുദ്രപാതകളുടെ സുരക്ഷയ്ക്കും ഭീഷണിയാണെന്ന് അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.

