കുവൈത്ത്സിറ്റി: ഓക്സ്ഫോർഡ് സെന്റർ ഫോർ വെൽബീയിംഗ് റിസർച്ച് പുറത്തുവിട്ട 2026-ലെ ലോക സന്തോഷ സൂചികയിൽ കുവൈത്തിന് നേട്ടം.
ആഗോളതലത്തിൽ ജീവിത നിലവാരവും സംതൃപ്തിയും മുൻനിർത്തി തയ്യാറാക്കിയ പട്ടികയിൽ 40-ാം സ്ഥാനത്താണ് കുവൈറ്റ് ഇടംപിടിച്ചിരിക്കുന്നത്. തുടർച്ചയായ ഒൻപതാം വർഷവും ഫിൻലൻഡ് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടു. ഐസ്ലൻഡ്, ഡെൻമാർക്ക്, സ്വീഡൻ, നോർവേ എന്നീ നോർഡിക് രാജ്യങ്ങളാണ് പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഭൂരിഭാഗവും കൈക്കലാക്കിയിരിക്കുന്നത്. ജനങ്ങളുടെ ജീവിത സാഹചര്യങ്ങൾ, സാമ്പത്തിക ഭദ്രത, സാമൂഹിക സുരക്ഷ എന്നിവയെല്ലാം വിലയിരുത്തിയാണ് ഈ റാങ്കിംഗ് നിശ്ചയിച്ചിട്ടുള്ളത്.
സന്തോഷ സൂചികയിലെ മാറ്റങ്ങൾക്കൊപ്പം തന്നെ ലോകത്തെ ആശങ്കപ്പെടുത്തുന്ന ചില കണ്ടെത്തലുകളും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. സോഷ്യൽ മീഡിയയുടെ അമിതമായ ഉപയോഗം യുവാക്കളുടെ, പ്രത്യേകിച്ച് പെൺകുട്ടികളുടെ മാനസികാരോഗ്യത്തെയും സന്തോഷത്തെയും പ്രതികൂലമായി ബാധിക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലും പടിഞ്ഞാറൻ യൂറോപ്പിലുമാണ് ഈ പ്രവണത കൂടുതൽ പ്രകടമായിരിക്കുന്നത്.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിലെ 25 വയസ്സിൽ താഴെയുള്ളവർക്കിടയിൽ ജീവിത സംതൃപ്തി ഗണ്യമായി കുറഞ്ഞതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ചിലവഴിക്കുന്ന അമിതമായ സമയം യുവാക്കളുടെ മാനസിക ഉല്ലാസത്തെ ഇല്ലാതാക്കുന്നുവെന്ന ഗൗരവകരമായ മുന്നറിയിപ്പാണ് ഗവേഷകർ ഇതിലൂടെ നൽകുന്നത്.
