കുവൈത്ത് സിറ്റി: ഇറാന്റെ ആക്രമണത്തിന് പിന്നാലെ രാജ്യത്തിന്റെ സുരക്ഷയും പ്രധാന സേവനങ്ങളുടെയും തുടർച്ചയും ഉറപ്പാക്കാൻ കുവൈത്ത് സർക്കാർ വ്യാപകമായ ക്രൈസിസ് മാനേജ്മെന്റ് സംവിധാനം നടപ്പാക്കിയതായി റിപ്പോർട്ട്.
ആദ്യ എയർ റെയ്ഡ് സൈറൺ മുഴങ്ങിയ ഫെബ്രുവരി 28ന് ശേഷം 30 ദിവസത്തിനിടെ രാജ്യത്തുടനീളം 130-ത്തിലധികം ഫീൽഡ് പരിശോധന സന്ദർശനങ്ങൾ നടത്തി. 28-ത്തിലധികം നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത ഈ പ്രവർത്തനങ്ങൾ രാജ്യത്തെ ആറ് ഗവർണറേറ്റുകളിലായി 67-ത്തിലധികം പ്രധാന സൗകര്യങ്ങൾ ഉൾപ്പെടുത്തി.ക്രൗൺ പ്രിൻസ് ഷെയ്ഖ് സബാഹ് അൽ-ഖാലിദ് പ്രതിരോധ മന്ത്രാലയം, നാഷണൽ ഗാർഡ്, ജനറൽ ഫയർ ഫോഴ്‌സ് എന്നിവിടങ്ങൾ ഉൾപ്പെടെ നിരവധി സുരക്ഷാ സ്ഥാപനങ്ങളും സൈനിക കേന്ദ്രങ്ങളും സന്ദർശിച്ചു. അതേസമയം പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ-അബ്ദുല്ല ലിബറേഷൻ ടവർ, വൈദ്യുതി നിലയങ്ങൾ, അഹ്മദി റിഫൈനറി, തുറമുഖങ്ങൾ, കുവൈത്ത് ഫ്ലവർ മിൽസ് എന്നിവിടങ്ങളിൽ പരിശോധന നടത്തി.
മന്ത്രിമാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് വൈദ്യുതി, ജലം, ആരോഗ്യസംരക്ഷണം, ഭക്ഷ്യസുരക്ഷ, തുറമുഖങ്ങൾ, അതിർത്തികൾ, ആശയവിനിമയ സംവിധാനം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിലെ സജ്ജീകരണങ്ങൾ വിലയിരുത്തി.ഈ വ്യാപകമായ പരിശോധന പ്രവർത്തനങ്ങൾ അടിയന്തര സാഹചര്യങ്ങളിലും രാജ്യത്തെ അടിസ്ഥാന സേവനങ്ങൾ തടസ്സമില്ലാതെ തുടരാൻ സർക്കാർ സജ്ജമാണെന്ന സന്ദേശം നൽകുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ സൈന്യത്തിന്റെയും സുരക്ഷാ സേനകളുടെയും പ്രവർത്തനങ്ങൾ ശക്തമായി തുടരുകയാണെന്നും അറിയിച്ചു.
