ഹൈദരാബാദ്: ആന്ധ്ര പ്രദേശിലെ കടപ്പ ജില്ലയിൽ സിനിമ ചിത്രീകരണത്തിനിടെ മൂന്ന് പേർ മുങ്ങിമരിച്ചു. ഞായറാഴ്ചയായിരുന്നു സംഭവം. ഹരിബാബു(25), ഹർഷവർധൻ(22), കൃഷ്ണ ചൈതന്യ (20)എന്നിവരാണ് മരിച്ചത്. രണ്ടുപേരുടെ മൃതദേഹം ഞായറാഴ്ച രാത്രി വൈകി കണ്ടെത്തിയിരുന്നു. കൃഷ്ണയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെയാണ് ലഭിച്ചത്. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഫ്രണ്ട്‌ലൈൻ പ്രസ് എന്ന ബാനറിന്റെ കീഴിൽ പുഷ്പഗിരി ഗ്രാമത്തിൽ ഷോർട്ട് ഫിലിം ചിത്രീകരണത്തിന് എത്തിയതാണ് യുവാക്കൾ. കടപ്പ, അന്നമയ്യ, ചിറ്റൂർ ജില്ലകളിൽ നിന്നുള്ള എട്ടു യുവാക്കൾ ചേർന്ന് രൂപീകരിച്ച ബാനറിന്റെ കീഴിൽ നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് ഇവർ ഗ്രാമത്തിലെത്തിയത്. സംഘത്തിലുണ്ടായിരുന്ന മൂന്നു പേർ ഗ്രാമത്തിൽ തന്നെ തുടർന്നപ്പോൾ ബാക്കിയുള്ളവരാണ് നദിയിലേക്ക് പോയത്. രണ്ടുപേർ കരയിലിരുന്നപ്പോൾ മറ്റ് മൂന്നു പേർ നദിയിലേക്ക് ഇറങ്ങുകയായിരുന്നു. നദിയുടെ ആഴത്തെ കുറിച്ച് അറിയാത്ത ഇവർ അപ്രതീക്ഷിതമായി ചുഴിയിൽപ്പെടുകയാണ് ഉണ്ടായത്.
മരിച്ചവരിൽ ഹരിബാബു കടപ്പ വിശ്വനാഥപുരം സ്വദേശിയാണ്. ഹോമിയോപ്പതി കോളേജിലെ താത്കാലിക ജീവനക്കാരനാണ്. കടപ്പയിൽ നിന്ന് തന്നെയുള്ള ഹർഷവർധൻ നാലാം വർഷ എഞ്ചിനീയറിങ് വിദ്യാർത്ഥിയും കൃഷ്ണ ചൈതന്യ രണ്ടാം വർഷ വിദ്യാർത്ഥിയുമാണ്. ഇരുവരും കെഎസ്ആർഎം കോളേജിലാണ് പഠിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെ സുഹൃത്തുക്കളായ ശേഷമാണ് എട്ടംഗ സംഘം ഷോട്ട്ഫിലിം ചിത്രീകരണത്തിനായി ഒത്തുചേർന്നത്. അപകടകരമായ അടിയൊഴുക്കുള്ള നദിയാണ് പെന്നാർ. സന്ദർശകർക്കായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും യുവാക്കൾ അത് വകവയ്ക്കാതെ നദിയിൽ ഇറങ്ങി ചുഴിയിൽപ്പെടുകയാണ് ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു.
