കുവൈത്ത്സിറ്റി: കുവൈറ്റിലെ ഗതാഗത-സ്മാർട്ട് സർവീസ് മേഖലകളിൽ നിക്ഷേപം നടത്താൻ താല്പര്യമുള്ള ആഗോള കമ്പനികൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ്. നാഷണൽ ഫോറം ഫോർ ട്രാൻസ്പോർട്ട് ആന്റ് സ്മാർട്ട് സർവീസസ് എന്ന വേദിയിൽ വെച്ച് ഊബർ, കരീം തുടങ്ങിയ പ്രമുഖ കമ്പനികളുടെ പ്രതിനിധികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കുവൈറ്റിലെ നിക്ഷേപ അവസരങ്ങൾ പ്രോത്സാഹിപ്പിക്കാൻ സർക്കാർ തയ്യാറാണെങ്കിലും സ്വകാര്യ കമ്പനികൾ കുവൈറ്റ് പൗരന്മാരെ ജോലിക്ക് എടുക്കണമെന്ന നിബന്ധന അദ്ദേഹം കർശനമായി മുന്നോട്ടുവെച്ചു. സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് തൊഴിൽ നൽകുന്നതിന് സർക്കാർ സബ്‌സിഡികൾ നൽകുന്നുണ്ടെന്നും, വരും കാലങ്ങളിൽ ഓരോ കമ്പനിയിലും എത്ര ശതമാനം കുവൈറ്റികൾ ഉണ്ടായിരിക്കണം എന്ന കാര്യത്തിൽ കൃത്യമായ ക്വാട്ട നിശ്ചയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി ഡ്രൈവിംഗ് ലൈസൻസ് നൽകുന്ന രീതിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള മാറ്റങ്ങൾ കൊണ്ടുവരാൻ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന് മന്ത്രി നിർദ്ദേശം നൽകി.ഇനി മുതൽ ഒരാൾക്ക് വാഹനം പാർക്ക് ചെയ്യാൻ അറിയാം എന്നതുകൊണ്ട് മാത്രം ലൈസൻസ് ലഭിക്കില്ല. അബുദാബിയിലെ മാതൃക പിന്തുടർന്ന് 20 മണിക്കൂർ നിർബന്ധിത പരിശീലനം പൂർത്തിയാക്കിയവർക്ക് മാത്രമേ ടെസ്റ്റിൽ പങ്കെടുക്കാൻ അനുവാദമുണ്ടാവുകയുള്ളൂ. കൂടാതെ പ്രവാസികൾക്ക് 40 മണിക്കൂർ പരിശീലനവും നൽകും. ടെസ്റ്റിൽ പരാജയപ്പെടുന്നവർ കൂടുതൽ മണിക്കൂർ പരിശീലനം നേടിയാൽ മാത്രമേ വീണ്ടും പരീക്ഷയ്ക്ക് ഇരിക്കാൻ സാധിക്കൂ. വിദേശങ്ങളിൽ നിന്ന് വരുന്ന ഡ്രൈവർമാർക്ക് അതത് രാജ്യങ്ങളിൽ വെച്ച് തന്നെ കുവൈറ്റിലെ ഗതാഗത നിയമങ്ങളിലും ഭാഷയിലും പരിശീലനം നൽകാൻ കമ്പനികൾ നടപടി സ്വീകരിക്കണം. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന പ്രവാസികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും ഗുരുതരമായ നിയമലംഘനങ്ങൾ നടത്തുന്നവരെ ഉടൻ നാടുകടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
നിക്ഷേപകർക്ക് സ്വാഗതം, എന്നാൽ സ്വദേശികൾക്ക് മുൻഗണന: ഡ്രൈവിംഗ് ലൈസൻസ് നിയമങ്ങളിൽ വൻ പരിഷ്കാരം പ്രഖ്യാപിച്ച് കുവൈറ്റ്
INTERNATIONAL
Recent Comments
on Hello world!


