കുവൈത്ത് സിറ്റി: പ്രതിരോധ ഇടപെടലുകളുടെ ഭാഗമായി വീണ ശകലങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടെ 43 പരാതികൾ സ്ഫോടക വസ്തു നിർവീര്യമാക്കുന്ന (EOD) സംഘങ്ങൾ കൈകാര്യം ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതോടെ ആക്രമണം ആരംഭിച്ചതിനുശേഷം ഇതുവരെ കൈകാര്യം ചെയ്ത ആകെ റിപ്പോർട്ടുകളുടെ എണ്ണം 550 ആയി.
ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ വക്താവും ജനറൽ ഡിപ്പാർട്മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയയുടെ ഡയറക്ടർ ജനറലുമായ ബ്രിഗേഡിയർ ജനറൽ നാസർ ബൂസ്ലൈബ് ബുധനാഴ്ച നടന്ന മാധ്യമ സമ്മേളനത്തിലാണ് വിശദീകരണം നൽകിയത്. ഇറാന്റെ ആക്രമണ പശ്ചാത്തലത്തിൽ രാജ്യത്തെ പുതിയ സുരക്ഷാ സാഹചര്യങ്ങളും ഫീൽഡ് വികസനങ്ങളും അദ്ദേഹം അവലോകനം ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് തവണ സൈറൺ പ്രവർത്തിപ്പിച്ചതായും, ആക്രമണം ആരംഭിച്ചതിന് ശേഷം ആകെ 139 തവണ സൈറൺ മുഴങ്ങിയതായും അദ്ദേഹം അറിയിച്ചു. ഭീഷണി മേഖലയ്ക്ക് പുറത്തേക്ക് വീണ ശകലങ്ങളുമായി ബന്ധപ്പെട്ട ചില സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങളും അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു.
നിലവിലെ സാഹചര്യത്തിൽ എല്ലാവരും അധികൃതർ പുറത്തിറക്കുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.
ആക്രമണം ആരംഭിച്ച് 26 ദിവസം കഴിഞ്ഞിട്ടും കുവൈത്ത് ദൈവകൃപയാലും രാജ്യത്തെ സൈനികരുടെ ധൈര്യത്താലും ദൃഢമായി നിലകൊള്ളുന്നുവെന്നും, രാജ്യത്തിന്റെ ഭൂമിയും ആകാശവും സംരക്ഷിക്കാൻ മുന്നണിയിൽ പ്രവർത്തിക്കുന്ന ധീര സൈനികരെ പിന്തുണയ്ക്കാൻ എല്ലാവരും ഒന്നിച്ചു നിൽക്കേണ്ട സമയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അവസാനമായി, കുവൈത്തെയും അതിന്റെ അമീറിനെയും ജനങ്ങളെയും രാജ്യത്ത് താമസിക്കുന്ന എല്ലാവരെയും എല്ലാ ദുരിതങ്ങളിൽ നിന്നും രക്ഷിക്കണമെന്ന പ്രാർത്ഥനയും അദ്ദേഹം നടത്തി.
