കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകൾക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് ഉണ്ടായ തീപിടിത്തം 58 മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ നിയന്ത്രണത്തിലാക്കിയതായി ജനറൽ ഫയർ ഫോഴ്‌സ് അറിയിച്ചു.
ജനറൽ ഫയർ ഫോഴ്‌സിന്റെ വക്താവായ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ-ഘരീബ് മാധ്യമ ബ്രിഫിംഗിൽ പറഞ്ഞു. കുവൈത്ത് സൈന്യം, നാഷണൽ ഗാർഡ്, ഓയിൽ സെക്ടർ ഫയർഫൈറ്റിംഗ് സംഘങ്ങൾ എന്നിവയുടെ പിന്തുണയോടെയാണ് തീ നിയന്ത്രണത്തിലാക്കിയത്.
സംഭവത്തിൽ വസ്തുനാശം മാത്രമാണ് ഉണ്ടായത്, ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആക്രമണം ആരംഭിച്ചതിനുശേഷം ഫയർ ഫോഴ്‌സ് 82 അസാധാരണ സംഭവങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ കൈകാര്യം ചെയ്തതായും അദ്ദേഹം അറിയിച്ചു.ശത്രു ഡ്രോണുകളും മിസൈലുകളും ലക്ഷ്യമിട്ട ആക്രമണങ്ങളാലോ, വ്യോമ പ്രതിരോധം തടഞ്ഞ ശേഷം വീണ ശകലങ്ങളാലോ ഉണ്ടായ തീപിടിത്തങ്ങൾ നിയന്ത്രിക്കാൻ കഴിഞ്ഞ 24 മണിക്കൂറിലും ഫയർ ഫോഴ്‌സ് പ്രവർത്തിച്ചതായി അദ്ദേഹം പറഞ്ഞു.
മിസൈൽ – ഡ്രോൺ ശകലങ്ങൾ വീഴുന്ന സ്ഥലങ്ങളിലേക്ക് പൗരന്മാരും താമസക്കാരും സമീപിക്കരുതെന്നും, ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ അടിയന്തര നമ്പർ 112-ൽ ഉടൻ അറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.ഇതിനിടെ സിവിൽ ഏവിയേഷൻ അതോറിറ്റി നേരത്തെ അറിയിച്ചതനുസരിച്ച്, ഡ്രോണുകൾ ലക്ഷ്യമിട്ട ആക്രമണത്തെ തുടർന്ന് വിമാനത്താവളത്തിലെ ഇന്ധന ടാങ്കിൽ തീപിടിത്തമുണ്ടായതായും, എന്നാൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും സ്ഥിരീകരിച്ചു.
