കുവൈത്ത് സിറ്റി: ഭാര്യയുടെ സ്വകാര്യത ലംഘിക്കുകയും ഗാർഹിക പീഡനം നടത്തുകയും ചെയ്ത കേസിൽ പ്രതിക്ക് കീഴ്ക്കോടതി വിധിച്ച ഒരു വർഷത്തെ കഠിനതടവ് അപ്പീൽ കോടതി ശരിവെച്ചു. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് ദാമ്പത്യജീവിതത്തിലെ മര്യാദകൾ ലംഘിച്ച പ്രതിക്കെതിരെ കർശന നടപടിയാണ് കോടതി സ്വീകരിച്ചിരിക്കുന്നത്.ഭാര്യ അറിയാതെ വീടിന്റെ ലിവിംഗ് റൂമിലും ദമ്പതികളുടെ കിടപ്പുമുറിയിലും പ്രതി രണ്ട് രഹസ്യ ക്യാമറകൾ സ്ഥാപിക്കുകയായിരുന്നു. ഈ ക്യാമറകൾ ഉപയോഗിച്ച് ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈൽ ഫോണിലൂടെ രഹസ്യമായി നിരീക്ഷിക്കുകയും റെക്കോർഡ് ചെയ്യുകയും ചെയ്തു.ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ എവിഡൻസ് നടത്തിയ പരിശോധനയിൽ പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് നിരവധി വീഡിയോ ദൃശ്യങ്ങൾ കണ്ടെടുത്തു. ക്യാമറകൾ സ്ഥാപിച്ചതായും ദൃശ്യങ്ങൾ കണ്ടതായും പ്രതി കോടതിയിൽ സമ്മതിച്ചിട്ടുണ്ട്. ഇരയായ ഭാര്യയ്ക്ക് വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷക ഇനാം ഹൈദർ കോടതിയിൽ ശക്തമായ വാദങ്ങൾ നിരത്തി. കുടുംബബന്ധങ്ങൾക്കുള്ളിൽ നടക്കുന്ന ഇത്തരം ഗുരുതരമായ സ്വകാര്യതാ ലംഘനങ്ങൾ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും അവർ വാദിച്ചു.കുറ്റകൃത്യത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച കോടതി, കീഴ്ക്കോടതി വിധിച്ച ഒരു വർഷത്തെ കഠിനതടവ് ശരിവെക്കുകയായിരുന്നു. ഇത് സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ഒരു താക്കീതാകുമെന്ന് കോടതി നിരീക്ഷിച്ചു.
ബെഡ്‌റൂമിൽ ഒളിക്യാമറ സ്ഥാപിച്ച് ഭാര്യയെ നിരീക്ഷിച്ചു; ഭർത്താവിന് കഠിനതടവ് ശിക്ഷ ശരിവെച്ച് അപ്പീൽ കോടതി
INTERNATIONAL
Recent Comments
on Hello world!


