അമേരിക്കയും ഇറാനും തമ്മില്‍ പാകിസ്ഥാനില്‍ വെച്ച് നടന്ന 21 മണിക്കൂര്‍ നീണ്ട സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടു. ചര്‍ച്ച പരാജയമായെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് തന്നെയാണ് അറിയിച്ചത്. ഇതോടെ നിലവിലുള്ള രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിന് ശേഷം എന്ത് സംഭവിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തുന്നതില്‍ പരാജയപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഞങ്ങളുടെ നിബന്ധനകള്‍ അംഗീകരിക്കേണ്ടതില്ലെന്നാണ് അവര്‍ തീരുമാനിച്ചിരിക്കുന്നത്,’ ഇസ്ലാമാബാദില് നടന്ന ഹ്രസ്വമായ വാര്‍ത്താസമ്മേളനത്തില്‍ വാന്‍സ് പറഞ്ഞു. എന്നിരുന്നാലും ഭാവിയില്‍ കരാറിലെത്താനുള്ള സാധ്യതകള്‍ അദ്ദേഹം തള്ളിക്കളഞ്ഞില്ല. ‘ഞങ്ങളുടെ ഏറ്റവും മികച്ചതും അവസാനത്തേതുമായ നിര്‍ദ്ദേശം മുന്നോട്ടുവെച്ചാണ് ഞങ്ങള്‍ ഇവിടം വിടുന്നത്. ഇറാന് അത് സ്വീകരിക്കുമോ എന്ന് കണ്ടറിയണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാന്‍സിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഇസ്ലാമാബാദില് നിന്നും വൈസ് പ്രസിഡന്റുമായുള്ള എയര്‍ ഫോഴ്സ് ടു വിമാനം പുറപ്പെട്ടു.
അതേസമയം, യുറേനിയം സമ്പുഷ്ടീകരണം പൂര്‍ണ്ണമായും നിര്‍ത്തലാക്കണമെന്നും 900 പൗണ്ടോളം വരുന്ന യുറേനിയം ശേഖരം രാജ്യത്തിന് പുറത്തേക്ക് മാറ്റണമെന്നും അമേരിക്ക ആവശ്യപ്പെട്ടതാണ് ചര്‍ച്ചകള്‍ തകരാന്‍ കാരണമായതെന്ന് ഇറാന്റെ നിലപാടുകളോട് അടുത്ത നില്ക്കുന്ന രാഷ്ട്രീയ നിരീക്ഷകന് അലി ഗോല്‍ഹാക്കി സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷാ ചുമതല അമേരിക്കയുടെ നിബന്ധനകള്‍ക്ക് വിധേയമായി അവര്‍ക്ക് തന്നെ വിട്ടുനല്‍കണമെന്നും അമേരിക്ക ആവശ്യപ്പെട്ടതായി അദ്ദേഹം ആരോപിച്ചു. ലെബനനില്‍ ഇസ്രായേല്‍ നടത്തുന്ന ബോംബാക്രമണം അവസാനിപ്പിക്കാന്‍ അമേരിക്ക യാതൊരു ഉറപ്പും നല്‍കിയില്ലെന്നും, അമേരിക്കക്കാര്‍ ചര്ച്ചയ്ക്കായല്ല വന്നതെന്ന് തോന്നുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
