കുവൈറ്റ് സിറ്റി: എൻട്രൻസ് പരീക്ഷയ്ക്ക് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് ലഭിക്കാതെ ആശങ്കയിലായിരുന്ന വിദ്യാർത്ഥിനിക്ക് തുണയായി കുവൈത്ത് കെ.എം.സി.സി (KMCC) പ്രവർത്തകർ. പരീക്ഷാ സെന്റർ കുവൈറ്റിൽ ലഭിക്കില്ലെന്ന് അവസാന നിമിഷം തിരിച്ചറിഞ്ഞ ആക്ഷിത മനോജ് എന്ന വിദ്യാർത്ഥിക്കാണ് പ്രവാസി സംഘടനകളുടെ ഇടപെടലിലൂടെ കൃത്യസമയത്ത് പരീക്ഷാ കേന്ദ്രത്തിലെത്താൻ വഴിതെളിഞ്ഞത്.
കുവൈത്തിലെ മനോജ് കലാഭവൻ – ജിത മനോജ് ദമ്പതികളുടെ മകൾ ആക്ഷിതയ്ക്ക് നാളെയാണ് എൻട്രൻസ് പരീക്ഷ നടക്കുന്നത്. അവസാന നിമിഷം വരെ കുവൈറ്റിൽ സെന്റർ ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത് സാധ്യമാകാതെ വന്നതോടെ കുടുംബം പ്രതിസന്ധിയിലായി. നിലവിലെ സാഹചര്യത്തിൽ പെട്ടെന്ന് ഒരു വിമാന ടിക്കറ്റ് അറേഞ്ച് ചെയ്യുക എന്നത് ഏറെ പ്രയാസകരമായിരുന്നു.
ഈ ഘട്ടത്തിലാണ് സാരഥി സംഘടനയിലെ നിഖിൽ വഴി കെ.എം.സി.സി അറേഞ്ച് ചെയ്ത ചാർട്ടേഡ് ഫ്ലൈറ്റിനെക്കുറിച്ച് കുടുംബം അറിയുന്നത്. തുടർന്ന് കെ.എം.സി.സി സംസ്ഥാന വൈസ് പ്രൊസിഡന്റ് എം ആർ നാസർ നെ ബന്ധപ്പെട്ടെങ്കിലും ടിക്കറ്റുകൾ എല്ലാം തീർന്നുപോയെന്ന മറുപടിയാണ് ലഭിച്ചത്.
വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ കുവൈത്ത് കെ.എം.സി.സി സംസ്ഥാന ട്രഷറർ ഹാരിസ് വള്ളിയോത്ത് , സ്വന്തം ആവശ്യത്തിനായി കരുതിവെച്ചിരുന്ന തന്റെ ടിക്കറ്റ് ആക്ഷിതയ്ക്ക് കൈമാറാൻ തയ്യാറാവുകയായിരുന്നു. പരീക്ഷ എഴുതാനുള്ള കുട്ടിയുടെ അവസരം നഷ്ടപ്പെടരുത് എന്ന വലിയ ലക്ഷ്യത്തോടെയാണ് അദ്ദേഹം ഈ വിട്ടുവീഴ്ച ചെയ്തത്.
പ്രവാസലോകത്തെ ഈ ഉദാത്തമായ സ്നേഹത്തിനും കരുതലിനും മുന്നിൽ അഭിമാനത്തോടെ നന്ദി പറയുകയാണ് മനോജ് കലാഭവനും കുടുംബവും. ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നതായി മനോജ് കലാഭവൻ, ജിത മനോജ്, അക്ഷയ് മനോജ് എന്നിവർ പറഞ്ഞു. പ്രവാസികൾക്കിടയിലെ കെഎംസിസി യുടെ പ്രഭാവം വിളിച്ചോതുന്നതാണ് ഈ സംഭവം.
